ആലപ്പുഴ: ആയുഷ് വകുപ്പ് (ആയുർവേദം) മുഖാന്തിരം നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കൊവിഡ് പ്രതിരോധം, പുനരധിവാസം എന്നിവ ലക്ഷ്യമിട്ട് ആയുർരക്ഷ ക്ലിനിക്കുകൾ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും നടത്തുന്നുണ്ട്. ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും കൊവിഡ് പ്രതിരോധത്തിന് സുസജ്ജമാണെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ഷീബ അറിയിച്ചു. 60 വയസിൽ താഴെയുള്ളവരുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സ്വാസ്ഥ്യം പദ്ധതി, 60 വയസിന് മുകളിലുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സുഖായുഷ്യം, ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രതിരോധത്തിനുള്ള അമൃതം, കാറ്റഗറി എ കൊവിഡ്‌ രോഗികളുടെ ചികിത്സയ്ക്കായുള്ള ഭേഷജം, കൊവിഡ് മുക്തരായവർക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനർജനി പദ്ധതി എന്നിവയാണ് ആയുർരക്ഷാ ക്ലിനിക്കുകൾ വഴി നടത്തുന്നത്.

ജില്ലയിൽ കാറ്റഗറി എയിൽപെട്ട കൊവിഡ്‌ രോഗികൾക്ക്‌ ഭേഷജം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകുന്നുണ്ട്. കൊവിഡ് മുക്തരായവർക്ക് പുനർജനി പദ്ധതി മുഖേനയും ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

സംശയ നിവാരണത്തിന് ഫോൺ: 0477-2252377 (രാവിലെ 9 മുതൽ 2 വരെ)