1

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഓട്ടോ, ടാക്‌സി തൊഴിലാളികൾ വീണ്ടും പ്രതിസന്ധിയിൽ. അന്നന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ ഉപജീവനം നടത്തിയിരുന്ന, ജില്ലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇനിയുമൊരു അട‌ച്ചുപൂട്ടലോ നിയന്ത്രണങ്ങളോ താങ്ങാനാവില്ല.

കൊവിഡിൽ പെട്ട് ടൂറിസം മേഖലയും തകർന്നത് ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന മേഖലകളിലെ ഡ്രൈവർമാർക്ക് കനത്ത ആഘാതമായി. കൂടുതൽ കൊവിഡ് കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ സാധാരണ ഓട്ടവും ഇല്ലാതായി. രാത്രികാല ഓട്ടം ആശ്രയിച്ചിരുന്നവർക്ക് തീരെ ഓട്ടം ലഭിക്കുന്നില്ല. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇവർ പറയുന്നു. ഒരു ദിവസം ചെലവും കഴിഞ്ഞ് നൂറ് രൂപ മിച്ചം ലഭിച്ചാൽ ഭാഗ്യമെന്നാണ് തൊഴിലാളികളുടെ പക്ഷം. ജീവിതം വഴിമുട്ടി നിൽക്കുന്ന തങ്ങൾക്ക് മുന്നോട്ടു നീങ്ങാൻ സർക്കാർ സഹായം വേണമെന്നാണ് ഇവരുടെ അവശ്യം. ഇന്ധനവില, ഓട്ടോ സ്പെയർ പാർട്‌സുകളുടെ വില, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവയുടെ വർദ്ധന മൂലം ജീവിതം ദുസഹമായി കൊണ്ടിരിക്കെയാണ് കൊവിഡിന്റെ രണ്ടാംവരവ് ഇടിത്തീയായത്.

നിലവിൽ ലഭിക്കുന്ന ഓട്ടത്തിന്റെ വരുമാനം ഇന്ധനം നിറയ്ക്കാൻ പോലും തികയുന്നില്ല.വാടകയ്ക്ക് വാഹനം എടുത്ത് ഓടിക്കുന്നവർക്ക് ഉടമസ്ഥന് നൽകാനുള്ള പണം കഷ്ടി. വായ്പയെടുത്ത് വാഹനം വാങ്ങിയവരുടെ തിരിച്ചടവും മുടങ്ങിയിട്ടുണ്ട്. ഓട്ടോ, ടാക്സി മേഖലയെ ആശ്രയിച്ച് കഴിയുന്ന ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഇതോടെ അന്നം മുട്ടിയത്. ലോക്ക് ഡൗൺ കാലത്ത് മാസങ്ങളോളം വീട്ടിലിരുന്ന തൊഴിലാളികൾ കൊവിഡ് ഇളവുകൾ വന്നതോടെയാണ് വീണ്ടും രംഗത്തിറങ്ങിയത്. പലരും ആദ്യഘട്ടത്തിൽ ഓട്ടം വിളിക്കാൻ മടികാണിച്ചിരുന്നു. എന്നാൽ പിന്നീട് ചെറിയ രീതിയിൽ ഓട്ടം കിട്ടിത്തുടങ്ങിയതോടെയാണ് വില്ലനായി വീണ്ടും കൊവിഡ് വ്യാപനവും കടുത്ത നിയന്ത്രണങ്ങളുമെത്തിയത്. ദീർഘദൂര യാത്രകൾ ഇല്ലാത്തതാണ് ടാക്‌സി മേഖലയുടെ താളം തെറ്റിക്കുന്നത്.

....................................


 കർഫ്യൂ മൂലം രാത്രികാല ഓട്ടം നിലച്ചു

 ശനി, ഞായർ ദിവസങ്ങളിൽ വരുമാനമില്ല

 സ്‌കൂൾ തുറക്കാത്തതിനാൽ കുട്ടികളുടെ സ്ഥിരം ട്രിപ്പ് ലഭിക്കില്ല

 ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞതോടെ ഓട്ടം നിലച്ചു

.........................


കൊവിഡ് നിരക്ക് കുറഞ്ഞപ്പോൾ എല്ലാം പഴയപടിയാകും എന്ന് ആശ്വസിച്ചിരുന്നു. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചാണ് രണ്ടാം തരംഗം എത്തിയത്. രണ്ട് വർഷമായി സ്‌കൂൾ ഓട്ടം ലഭിക്കാത്തതും വലിയ നഷ്ടമാണ്

ഭദ്രൻ, ഓട്ടോറിക്ഷാ ഡ്രൈവർ