ആലപ്പുഴ: വള്ളികുന്നം പടയണിവട്ടം ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെ പത്താംക്‌ളാസുകാരൻ അഭിമന്യു കുത്തേറ്റു മരിച്ച കേസിൽ റിമാൻഡിലുള്ളവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് മുന്നോടിയായുള്ള കൊവിഡ് പരിശോധനക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പ്രതികളുടെ സ്രവം എടുത്തു. കൊവിഡ് പരിശോധനാ ഫലം ഇന്ന് ലഭിച്ചാൽ റിമാൻഡിലുള്ള ആറുപ്രതികളെയും നാളെ കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മുഖ്യപ്രതി വള്ളികുന്നം പുത്തൻപുരയ്ക്കൽ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനത്തിൽ ജിഷ്ണുതമ്പി (24),വള്ളികുന്നം ഇലപ്പിക്കുളം ഐശ്വര്യയിൽ ആകാശ് (പോപ്പി-20), വള്ളികുന്നം പ്രസാദം ഹൗസിൽ പ്രണവ് (അപ്പു-23), വള്ളികുന്നം കണ്ണംപള്ളിപടിറ്റേതിൽ അച്യുതൻ(24), കണ്ണനാകുഴി ശ്രീജാ ഭവനിൽ ഉണ്ണികൃഷ്ണൻ(24) എന്നിവരെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് അപേക്ഷ നൽകിയിട്ടുള്ളത്. കഴിഞ്ഞ 14ന് രാത്രി 9.30നാണ് വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി ഭവനത്തിൽ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യുവിനെ അക്രമിസംഘം കുത്തിക്കൊന്നത്.