niti-aayog-vice-chairman

ന്യൂഡൽഹി : കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ സാമ്പത്തികാവസ്ഥയെ രൂക്ഷമായി ബാധിക്കുമെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. വലിയ അനിശ്ചിതാവസ്ഥ സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കാൻ കൊവിഡ് കാരണമാകുമെന്നും കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഉപയോക്താക്കളുടെയും നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ കൊവിഡ് ബാധിക്കും. കൊവിഡിന്റെ ആദ്യ വരവിനേക്കാൾ പ്രയാസമായിരിക്കും ഇപ്പോഴത്തെ അവസ്ഥ നേരിടാൻ.അതേസമയം 2022 മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളർച്ച നേടാൻ രാജ്യത്തിനു കഴിയുമെന്ന പ്രതീക്ഷയാണുള്ളത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിരവധി സംസ്ഥാനങ്ങൾ വിവിധ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. ഇതു സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം ഇത്തവണ സ്ഥിതി കൂടുതൽ ഗുരുതരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.