1

 കിടപ്പുമുറിയിലെ രക്തം ഡി.എൻ.എ പരിശോധനയ്ക്ക്

തൃക്കാക്കര: മുട്ടാർപുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ പൊലീസ് തെരയുന്ന പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹൻ ഭാര്യ രമ അറിയാതെ അവരുടെ പേരിലുളള ഫ്ളാറ്റും ആഭരണങ്ങളും വലിയ തുകയ്ക്ക് പണയം വച്ചതായി പൊലീസ് കണ്ടെത്തി.

രമ്യ, സഹോദരീ ഭർത്താവ് പ്രവീൺ, സാനുവിന്റെ സഹോദരൻ സിനുമോഹൻ എന്നിവരെ തിങ്കളാഴ്ച ഫ്ലാറ്റിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം പണയം വച്ചതിന്റെ രേഖകൾ കിട്ടിയത്. കാക്കനാട്ടെ രണ്ട് സ്വകാര്യ ബാങ്കുകളിലായി 11.47 ലക്ഷം രൂപയ്ക്കാണ് സ്വർണം പണയംവച്ചത്. 2016ൽ രമ്യയുടെ പേരിൽ വാങ്ങിയ കങ്ങരപ്പടി ഹാർമണി വീറ്റാ ഗ്രീൻ 6 എ ഫ്‌ളാറ്റ് ഏതു ബാങ്കിൽ എത്ര രൂപയ്ക്കാണ് പണയം വച്ചിരിക്കുന്നതെന്ന് അന്വേഷിക്കുകയാണ് പൊലീസ്. വ്യാജരേഖകൾ ചമച്ചാവാം ഫ്ളാറ്റ് പണയപ്പെടുത്തിയതെന്നാണ് നിഗമനം.

സാനുവിന്റെ ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കണ്ട രക്തത്തിന്റെ സാമ്പിൾ പൊലീസ് ഡി.എൻ.എ പരിശോധനയ്ക്കയയ്ക്കും.

കണ്ടെത്തിയത് മനുഷ്യരക്തം തന്നെയെന്ന് രാസപരിശോധനയിൽ തെളിഞ്ഞിരുന്നു. വൈഗയുടേതാണോ എന്നറിയുകയാണ് ലക്ഷ്യം. അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് ശേഖരിക്കും.

സാനു ചെന്നൈയിൽ ഉള്ളതായി സൂചന കിട്ടിയതിനെത്തുടർന്ന് തൃക്കാക്കര എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം അവിടെ ക്യാമ്പുചെയ്യുകയാണ്. തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

കുഴപ്പത്തിലാക്കിയത് ചൂതാട്ടം?

സാനുവിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം ഓൺലൈൻ ചൂതാട്ടവും ലോട്ടറി ഭ്രാന്തുമാണെന്ന് കരുതുന്നു. കിടപ്പുമുറിയിലെ അലമാരയിൽ നിന്നും രമ്യയുടെ സ്‌കൂട്ടറിന്റെ പെട്ടിയിൽ നിന്നും കാലാവധി കഴിഞ്ഞ ലോട്ടറികളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്.

പരാതിയിൽ വൈഗയുടെ വയസ് തെറ്റ്;

സത്യം കണ്ടെത്തിയത് കേരളകൗമുദി

അച്ഛനെയും മകളെയും കാണാതായപ്പോൾ വൈഗയുടെ അമ്മാവൻ പ്രവീൺ തൃക്കാക്കര പൊലീസിന് നൽകിയ പരാതിയിൽ കുട്ടിയുടെ വയസ് പതിമ്മൂന്നെന്നാണ് പറഞ്ഞിരുന്നത്. എട്ടാം ക്ളാസ് വിദ്യാർത്ഥിനിയെന്നാണ് ആദ്യം പൊലീസ് മാദ്ധ്യമങ്ങൾക്ക് നൽകിയ വിവരം. വൈഗ പഠിച്ച തേവയ്ക്കൽ വിദ്യോദയ സ്കൂളിലും തൃക്കാക്കരയിലെ നൃത്ത വിദ്യാലയത്തിലും കേരളകൗമുദി നടത്തിയ അന്വേഷണത്തിലാണ് പ്രായം പതിനൊന്നാണെന്നും നാലാം ക്ളാസ് വിദ്യാർത്ഥിനിയാണെന്നും കണ്ടെത്തിയത്.