eldhose-kunnappilly
എൽദോസ് കുന്നപ്പിളളി കുറുപ്പംപടി സർജ്ജിക്കൽ ഗ്ലൗസ് കമ്പനിയിലെത്തി വോട്ടഭ്യർത്ഥിക്കുന്നു

പെരുമ്പാവൂർ: കോളനികളും തൊഴിലാളികളെയും സന്ദർശിച്ചു വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൽദോസ് കുന്നപ്പിള്ളി. രാവിലെ കൂവപ്പടി പഞ്ചായത്തിലെ അംബേദ്കർ കോളനി, തോട്ടുവാ കോളനി എന്നിവ സന്ദർശിച്ചു. കീഴില്ലത്ത് മരണ വീട് സന്ദർശിച്ച ശേഷം കുറുപ്പംപടിയിലെത്തി കടകൾ സന്ദർശിച്ചും വ്യക്തികളെ നേരിൽ കണ്ടും വോട്ട് തേടി. സർജിക്കൽ ഗ്ലൗസ് കമ്പനിയിലെത്തി തൊഴിലാളികളെ നേരിൽ കണ്ട ശേഷം ഹാപ്പി ഹോംസ് അവന്യു റോഡിലെ ഭവനങ്ങൾ സന്ദർശിച്ചു.തുടർന്ന് വേങ്ങൂരിലും കൊമ്പനാടും കടകളും വീടുകളും സന്ദർശിച്ചു. ഇതിനിടയിൽ കണ്ടന്തറയിൽ ഫുട്ബാൾ മത്സര ഗ്രൗണ്ടിൽ എത്തിയും വോട്ട് അഭ്യർത്ഥിച്ചു. അറക്കപടിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ബൈക്ക് റാലിയിൽ പങ്കെടുത്ത് പ്രചാരണം അവസാനിപ്പിച്ചു.

ചലച്ചിത്ര നടൻ രമേശ് പിഷാരടിയും മുൻ കേന്ദ്ര മന്ത്രി കെ.എച്ച് മുനിയപ്പയും എൽദോസ് കുന്നപ്പിള്ളിക്ക് വേണ്ടി ഇതിനിടയിൽ പ്രചാരണത്തിനെത്തി. അറക്കപടിയിലും ചുണ്ടക്കുഴിയിലും കുടുംബ യോഗങ്ങളിലും രമേശ് പിഷാരടി പങ്കെടുത്തു. മുൻ കേന്ദ്ര മന്ത്രിയായ കെ.എച്ച് മുനിയപ്പ യു.ഡി.എഫ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം വിവിധ ഇടങ്ങളിൽ പ്രചാരണം നടത്തി.