vote

കോലഞ്ചേരി: വോട്ടെടുപ്പിനു മുമ്പേ സി.പി.എം വോട്ടെണ്ണി തീർത്തു. ബൂത്തു തലങ്ങളിൽ നിന്നും അവസാനവട്ട ഷുവർ വോട്ടുകളുടെ കണക്കുകൾ കൂടി എടുത്താണ് തങ്ങളുടെ സ്ഥാനാർത്ഥിക്കു വീഴുന്ന വോട്ടിന്റെ കണക്ക് മൂന്നു ഘട്ടമായി ശേഖരിച്ചത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരാഴ്ചക്കകം ഓരോ ബൂത്തുകളിൽ നിന്നും എൽ.ഡി.എഫ്, യു.ഡി.എഫ് , ബി.ജെ. പി, ട്വന്റി20 വോട്ടുകളുടെ വിവരങ്ങൾ ശേഖരിച്ചു. ഒരാഴ്ച മുമ്പ് രണ്ടാം ഘട്ടത്തിൽ എൽ.ഡി.എഫ് വോട്ടും സാദ്ധ്യത വോട്ടുകളുടെയും വിവര ശേഖരണം നടന്നു.

മൂന്നാം ഘട്ടത്തിൽ ഇന്നലെയും ഇന്നുമായി പെട്ടിയിൽ കൃത്യമായി വീഴുന്ന ഷുവർ വോട്ടുകളുടെ കണക്കുമടുക്കും.ഒരു ബൂത്തിലെ 10 പേരെ വോട്ടു ചെയ്യിക്കുന്ന ചുമതല ഒരു പാർട്ടി അംഗത്തിനു നൽകി. അവരെ പോളിംഗ് ദിവസം ഉച്ചയ്ക്കു മുമ്പേ ചുമതലയുള്ള അംഗം കണ്ടെത്തി വോട്ടു ചെയ്യിക്കണമെന്നാണ് നിർദ്ദേശം. പ്രായമായവർക്കായി രണ്ടു വാഹനങ്ങൾ ഒരുക്കും. ഉച്ചയ്ക്ക് മുമ്പെ പരമാവധി വോട്ടുകൾ പോൾ ചെയ്യിപ്പിക്കാനാണ് നിർദ്ദേശം. ബൂത്തു സെക്രട്ടറി കൈമാറിയ വോട്ടു കണക്ക് ലോക്കൽ കമ്മി​റ്റിയും, മണ്ഡലം കമ്മി​റ്റിയും വിലയിരുത്തും.

അംഗങ്ങൾ കൊടുത്ത കണക്ക് അണുവിട തെ​റ്റിയാൽ നടപടിയുമുറപ്പ്. അതു കൊണ്ടു തന്നെ കൃത്യമായ കണക്കുകളാണ് ബൂത്തു തലങ്ങളിൽ നിന്നും സമർപ്പിച്ചിരിക്കുന്നത്.