തൃക്കാക്കര: മുട്ടാർ പുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ ഒളിവിൽ പോയ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹന്റെ സുഹൃത്തിനെ തിരുവനന്തപുരത്ത് പൊലീസ് കണ്ടെത്തിയതായി സൂചന. ഇയാളെ എറണാകുളത്ത് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം.
വൈഗ മരിക്കുന്നതിന് മുമ്പ് നിരവധി തവണ സാനു സുഹൃത്തിനെ വിളിച്ചിട്ടുണ്ട്. ഇയാൾക്ക് ചെന്നൈയിലും പൂനെയിലും ബന്ധങ്ങളുണ്ട്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി സൂചനയുണ്ട്. പൂനെയിലും ഇരുവരും ഒന്നിച്ചുണ്ടായിരുന്നതായാണ് അറിയുന്നത്.
ദിവസങ്ങളായി ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. കഴിഞ്ഞയാഴ്ച ചെന്നൈയിലെ മൊബൈൽ ടവറിന്റെ പരിധിയിൽ ഇയാൾ ഉണ്ടെന്നറിഞ്ഞ് തൃക്കാക്കര എസ്.ഐയും സംഘവും അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കോയമ്പത്തൂരിലും വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തും ഇയാൾ എത്തിയെന്ന് ടവർ ലൊക്കേഷനിൽ നിന്ന് വ്യക്തമായി. അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരത്തെത്തി ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാളിൽ നിന്ന് സാനുവിനെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
സാനുവിന്റെ ഭാര്യ രമ്യയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ന്യൂജെൻ സിനിമയ്ക്ക് പണമിറക്കി?
സാനുവിന്റെ സുഹൃത്ത് 2016ൽ പുതുമുഖങ്ങളെ വച്ച് ഒരു മലയാളം ന്യൂജനറേഷൻ സിനിമ നിർമ്മിച്ചിരുന്നു. ഈ ചിത്രത്തിനായി സാനുവും പണം മുടക്കിയതായി സംശയമുണ്ട്.
പ്രേമ വിവാഹം
തൃക്കുന്നപ്പുഴ സ്വദേശികളായ സാനുമോഹനും രമ്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. ഏഴുകൊല്ലത്തിനിടെ സാനു നാട്ടിലെത്തിയത് ഏതാനും മാസം മുമ്പാണ്. അന്ന് രമ്യയുടെ വീട്ടിലെത്തി പിതാവുമായി വാക്കുതർക്കമുണ്ടാക്കിയതായി സൂചനയുണ്ട്. സാനുവിന്റെ അമ്മ മാത്രമാണ് തൃക്കുന്നപ്പുഴയിൽ താമസം. അച്ഛൻ ജീവിച്ചിരിപ്പില്ല. സഹോദരൻ പൂനെയിലാണ് താമസം.