വൈപ്പിൻ: ബീച്ചുകളിൽ തീരസംരക്ഷണത്തിനായി വച്ചുപിടിപ്പിച്ചിട്ടുള്ള കാ​റ്റാടി മരങ്ങൾ വ്യാപകമായി നശിക്കുന്നു. കടൽക്ഷോഭത്തിൽ കടപുഴകിയും ശക്തമായ കാ​റ്റിൽപ്പെട്ട് ഒടിഞ്ഞുവീണുമാണ് മരങ്ങൾ നശിക്കുന്നത്. ചിലയിടങ്ങളിൽ സാമൂഹികവിരുദ്ധർ വെട്ടി നശിപ്പിക്കുന്നതായും പരാതിയുണ്ട്.

ചെറായി രക്തേശ്വരി ബീച്ച് മുതൽ തെക്കാേട്ട് ചാത്തങ്ങാട് ബീച്ചുവരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ കാറ്റാടി മരങ്ങളാണ് ഇത്തരത്തിൽ നശിച്ചിട്ടുള്ളത്. ഇളക്കമുള്ള മണൽ ബലമുള്ള വേരുകൾ കൊണ്ട് പിടിച്ചുനിർത്തിയാണ് ഈ മരങ്ങൾ കടൽക്ഷോഭത്തിൽനിന്ന് തീരത്തെ സംരക്ഷിക്കുന്നത്. അതിനാൽ മരങ്ങൾ നശിക്കുന്നത് തീരമിടിയാൻ കാരണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു.

ബീച്ചിൽ വരുന്ന വിനോദസഞ്ചാരികൾക്ക് തണൽ ഒരുക്കുന്നതും ഈ മരങ്ങളാണ്. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിലെ തീരങ്ങളിൽ വർഷങ്ങൾക്കു മുമ്പ് സാമൂഹ്യവനവത്കരണ പരിപാടിയുടെ ഭാഗമായാണ് വനംവകുപ്പ് കാ​റ്റാടി മരങ്ങൾ വച്ചുപിടിപ്പിച്ചത്. കന്നുകാലികൾ തിന്നും മ​റ്റു കാരണങ്ങളാലും ഒട്ടേറെ കാറ്റാടി മരങ്ങൾ നേരത്തെ നശിച്ചിരുന്നു. വെെപ്പിൻ തീരത്തെ ചില പ്രദേശങ്ങളിൽ മാത്രമാണ് നിലവിൽ ഇത്തരം മരങ്ങൾ ഉള്ളത്. പള്ളത്താംകുളങ്ങര, കുളുപ്പിള്ളി പോലെയുള്ള ബീച്ചുകളുടെ ആകർഷണവും ഈ കാറ്റാടി മരങ്ങളാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള മരങ്ങൾ സംരക്ഷിക്കാനും പുതിയ മരങ്ങൾ വച്ചുപിടിപ്പിക്കാനും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.