മകളെ പുഴയിലേക്കു വലിച്ചെറിഞ്ഞ്, ആ രാത്രിയിൽ സാനു മോഹൻ അപ്രത്യക്ഷനായത് എവിടേക്ക്? വൈഗ എന്ന പതിനൊന്നുകാരിയുടെ മരണം അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുയർത്തുന്ന വെല്ലുവിളിക്കു പിന്നിൽ ബുദ്ധിമാനായ കൊലയാളിയുടെ സമർത്ഥമായ തിരക്കഥയാണോ? കൊല നടത്തിയത് സാനു തന്നെയോ? ദുരൂഹതകൾ ബാക്കിവയ്ക്കുന്ന കഥയിൽ, ഇതുവരെ മുഖം വെളിപ്പെടാത്ത കഥാപാത്രങ്ങൾ ആരെല്ലാം? മൂന്നാഴ്ചയായിട്ടും ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അണിയറക്കഥ തേടി...
തൃക്കാക്കര: ആ രാത്രിയിൽ സംഭവിച്ചത് എന്താണ്? നാലാംക്ളാസുകാരിയായ മകൾ വൈഗയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തി, അച്ഛൻ സാനു അപ്രത്യക്ഷനാവുകയായിരുന്നോ? അതാണ് സംഭവിച്ചതെങ്കിൽ എന്തിന്? ദുരൂഹതകളുടെ ആ രാത്രിക്കു ശേഷം മൂന്നാഴ്ച പിന്നിട്ടിട്ടും അന്വേഷണ ഉദ്യോഗസ്ഥർക്കു പിടികൊടുക്കാതെ സാനു ഒളവിൽ കഴിയുന്നത് എവിടെ? വാളയാർ ചെക് പോസ്റ്റിലെ സിസി ടിവി കാമറയിൽ പതിഞ്ഞ സാനുവിന്റെ വെളുത്ത ഫോക്സ്‌വാഗൺ കാർ പിന്നെ എവിടെ മറഞ്ഞു? സാനു സാമ്പത്തികമായി കബളിപ്പിച്ചതായി പറയപ്പെടുന്നവരുടെ കൈകൾ വൈഗയുടെ മരണത്തിനു പിന്നിലുണ്ടോ?
പതിനൊന്നുകാരി വൈഗയെ കളമശേരിക്കു സമീപം മഞ്ഞുമ്മലിൽ റഗുലേറ്റർ കം ബ്രിഡ്‌ജിനടുത്ത് മുട്ടാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിലെ ദുരൂഹതകളുടെ കുരുക്കഴിക്കാൻ ഇതുവരെയും അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അപ്രത്യക്ഷനായ അച്ഛൻ സാനു മോഹനായി (42) ചെന്നൈ ഉൾപ്പെടെ പലേടത്തും പൊലീസ് തെരച്ചിൽ തുടരുമ്പോൾ ഓരോ ദിവസവും മുറുകുന്നത് ചോദ്യങ്ങളുടെ കുരുക്ക്!
എല്ലാം സാനു തയ്യാറാക്കിയ തിരക്കഥയെന്ന് പൊലീസ് കരുതുന്നതിന് കാരണങ്ങളുണ്ട്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ 'ദൃശ്യം' എന്ന സിനിമയിൽ, പൊലീസ് അന്വേഷണത്തെ സമർത്ഥമായി നേരിടാൻ നായകൻ ജോർജുകുട്ടി നടത്തിയ ആസൂത്രണങ്ങൾക്കു സമമാണ് സിനിമാഭ്രാന്തനായ സാനു മോഹൻ തയ്യാറാക്കിയ പദ്ധതിയെന്നാണ് നിഗമനം. ജോർജുകുട്ടിയെപ്പോലെ തന്നെ സിനിമയോട് അഭിനിവേശമുള്ളയാളാണ് സാനുവും. 2016 ൽ എൽ.ബി.ഡബ്ളിയു എന്ന ന്യൂജനറേഷൻ സിനിമയുടെ നിർമ്മാണത്തിൽ സാനു പങ്കാളിയുമായി. പൂനെയിൽ സാനുവിന്റെ സുഹൃത്തായിരുന്ന തിരുവനന്തപുരം സ്വദേശി എസ്. ഉണ്ണിക്കൃഷ്ണനാണ് നിർമാതാവ്.
ഇപ്പോൾ തിരുവനന്തപുരത്തുള്ള ഇയാളെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തെങ്കിലും പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ല. വൈഗയും അടുത്തിടെ ബില്ലി എന്ന ചെറുസിനിമയിൽ അഭിനയിച്ചു.
സ്വന്തം മകളെ മരണത്തിലേക്കു തള്ളിവിട്ട്, തന്നെ പ്രണയിച്ച് ഒപ്പമിറങ്ങിവന്ന ഭാര്യ രമ്യയേയും (36) ഉപേക്ഷിച്ച് ഒളിവിൽ പോകേണ്ട കാര്യം സാനുവിനുണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. എന്തായാലും പൊലീസ് മൂന്നു സംഘമായി തിരിഞ്ഞ് ചെന്നൈയിലും കോയമ്പത്തൂരും തിരുവനന്തപുരത്തും പാലക്കാട്ടും അരിച്ചുപെറുക്കിയിട്ടും സാനുവിനെക്കുറിച്ച് വിവരവമൊന്നുമില്ല.
2016 മുതൽ കാക്കനാട് നല്ലനിലയിൽ ജീവിച്ചിരുന്ന സാനുവും കുടുംബവും ഏതാനും മാസങ്ങളേ ആയുള്ളൂ സാമ്പത്തിക പ്രശ്നത്തിലായിട്ട്. കാരണമെന്തെന്ന് ഇതുവരെ സൂചന കിട്ടിയിട്ടില്ല. ഈ കാലയളവിലാണ് എറണാകുളത്തുള്ളവരുടെ പക്കൽനിന്ന് പണം വാങ്ങിയതും മറ്റ് ഇടപാടുകൾ നടത്തിയതും.
മാർച്ച് 21ന് രാത്രി ഏഴരയ്ക്ക് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ നിന്ന് മകൾ വൈഗയുമായി പുറപ്പെട്ട സാനു ഇടയ്ക്ക് ആരെയെങ്കിലും കണ്ടുവോ എന്നതിനെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. വൈഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്നു വ്യക്തമാണ്. മറ്റ് പരിക്കുകൾ ഒന്നുമില്ല. വിജനമായ മുട്ടാർ റഗുലേറ്റർ കം ബ്രിഡ്ജിനു താഴേയ്ക്ക് ബോധരഹിതയായ വൈഗയെ എറിഞ്ഞിട്ടുണ്ടാകാമെന്നാണ് നിഗമനം. ആരാണ് അത് ചെയ്തതെന്ന് അറിയണമെങ്കിൽ സാനുമോഹൻ പറയണം. ഒമ്പതു ഷട്ടറുള്ള റഗുലേറ്ററിന്റെ ഒരുഷട്ടർ മാത്രമാണ് തുറന്നുകിടക്കുന്നത്. ഇതിലൂടെ മൃതദേഹം മറുഭാഗത്തെത്തി കരയോടു ചേർന്ന് പൊങ്ങുകയായിരുന്നു.
കഴിഞ്ഞ 5- 6 മാസത്തിനിടെയാണ് സാനു പലരീതിയിൽ പണം കബളിപ്പിക്കൽ ഉൾപ്പടെ പല മാർഗങ്ങളിൽ ചെറിയ തുക മുതൽ ദശലക്ഷങ്ങൾ വരെ സമാഹരിക്കാൻ തുടങ്ങിയത്. മുങ്ങുന്നതിനു മുമ്പ് ആസൂത്രിതമായി ചെയ്ത ധനസമാഹരണമാകാമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു.
സാനിവിന്റെ
പ്രകൃതം
ചെറുപ്പംമുതൽ വിചിത്രമായ സ്വഭാവരീതികളുള്ളയാളായിരുന്നു സാനുവെന്ന സാനു മോഹൻ. പെട്ടെന്ന് ആരുമായും അടുക്കുന്ന സ്വഭാവക്കാരനല്ല. രണ്ടാംക്ളാസ് മുതൽ മുതുകുളത്തെ അമ്മാവന്റെ വീട്ടിൽ നിന്നായിരുന്നു പഠനം. ഒറ്റയ്ക്ക് യാത്രചെയ്യാനും താമസിക്കാനും ഭയപ്പെടുകയും ചെയ്തു. വിവാഹശേഷം പൂനെയിലേക്കു പോയ സാനു അവിടെ നിന്ന് അഞ്ചു വർഷംമുമ്പ് മടങ്ങിയെത്തി, കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ താമസമാക്കിയ ശേഷവും ഒതുങ്ങിയായിരുന്നു ജീവിതം. ഫ്ളാറ്റിലെ ആദ്യതാമസക്കാരനായ സാനു അയൽവാസികളുമായെല്ലാം നല്ലബന്ധം പുലർത്തി. ഫ്ളാറ്റിലെ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായി കഴിഞ്ഞമാസം തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ ഒന്നിന് സ്ഥാനമേൽക്കാനിരിക്കെയാണ് വൈഗയുടെ ദുരൂഹ മരണവും സാനുവിന്റെ തിരോധാനവും.
വൈഗ എന്ന
മിടുമിടുക്കി
പഠനത്തിലും കലാവേദികളിലും മിടുക്കിയായിരുന്നു വൈഗ. സിനിമയിലും അഭിനയിച്ചു. കാക്കനാടിന് സമീപം തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ നാലാംക്ളാസ് വിദ്യാർത്ഥിനിയെക്കുറിച്ച് അദ്ധ്യാപകർക്കും സഹപാഠികൾക്കും നല്ലതേ പറയാനുള്ളൂ. നൃത്ത അരങ്ങേറ്റം ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു. സ്കൂളിലും ഡാൻസ് ക്ളാസിനും പതിവായി അമ്മ തന്നെയാണ് കൊണ്ടുവിടാറ്. ഇടയ്ക്ക് സാനുവും എത്താറുണ്ട്. ഫ്ളാറ്റിലെ കുട്ടികൾക്കിടയിലും പ്രിയപ്പെട്ടവൾ. സന്തോഷവതിയായി പാറിപ്പറന്നുനടന്ന വൈഗയുടെ ദുരന്തം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല ഇവർക്കാർക്കും.
സിനിമയിലും വൈഗ
ഷാമോൻ നവരംഗം സംവിധാനം ചെയ്ത ചിത്രഹാർ എന്ന സിനിമയിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട് വൈഗ. സിനിമ റിലീസായിട്ടില്ല. അഞ്ച് ചെറുസിനിമകൾ ചേർന്നതാണ് ചിത്രഹാർ. ഇതിൽ ബില്ലി എന്ന സിനിമയിലെ മൂന്നു പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് വൈഗ. ബില്ലിയുടെ ഡബ്ബിംഗ് പൂർത്തിയാകാനുണ്ട്. ആലുവ സ്വദേശിയാണ് സിനിമയുടെ നിർമാതാവ്.
ദുരൂഹതകൾ നിരവധി
• വഴിയിലെ ചെക്ക് പോസ്റ്റുകളിലെയും ടോൾ പ്ളാസകളിലെയും സിസി ടിവി കാമറകളിൽ പതിയുമെന്ന് വ്യക്തമായി അറിയാവുന്ന സാനു സ്വന്തം കാറിൽതന്നെ സംസ്ഥാനം വിട്ടത് പൊലീസിനെ വഴിതെറ്റിക്കാനാകാം.
• കാണാതാകുന്നതിന് ആഴ്ചകൾക്കു മുമ്പേ സാനു സ്വന്തം ഫോൺ ഉപയോഗിക്കുന്നത് നിറുത്തി. ഈ ഫോൺ കങ്ങരപ്പടിയിലെ മൊബൈൽ കടയിൽ വിറ്റു. ഭാര്യ രമ്യയുടെ ഫോണാണ് പിന്നെ ഉപയോഗിച്ചിരുന്നത്.
• രമ്യയുടെ സ്വർണാഭരണങ്ങൾ 11.47 ലക്ഷം രൂപയ്ക്ക് കാക്കനാട്ടെ ഫിനാൻസ് സ്ഥാപനങ്ങളിൽ പണയംവച്ചു.
• രമ്യയുടെ പേരിലുള്ള ഫ്ളാറ്റ് അവർ അറിയാതെ പത്തുലക്ഷം രൂപയ്ക്ക് പണയംവച്ചു. ഇന്റീരിയർ കരാർ ഏൽപ്പിച്ചയാളിൽ നിന്നാണ് പണം വാങ്ങിയത്. ഈ ഇടപാട് സംശയാസ്പദം.
• രമ്യയെ തൃക്കുന്നപ്പുഴയിലെ സാനുവിന്റെ അമ്മാവന്റെ മകന്റെ വീട്ടിലാക്കി, കായംകുളത്തെ അമ്മാവന്റെ വീട്ടിലേക്കെന്നു പറഞ്ഞ് മകളുമായി കാക്കനാട്ടേയ്ക്ക് മടക്കം.
• ഫ്ളാറ്റിലെത്തിയ ശേഷം ഉടനെ മടങ്ങുമ്പോൾ വൈഗയെ തുണികൊണ്ട് പുതപ്പിച്ച് തോളിൽ കിടത്തിയാണ് കാറിലേക്ക് കൊണ്ടുവന്നത്.
• മൃതദേഹം കണ്ടെത്തിയ മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിലേക്ക് സാനുവിന് വരേണ്ട ഒരു കാര്യവുമില്ല. പതിവ് യാത്രാവഴിയല്ല വിജനമായ ഇവിടം.
• റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്താണ് നഗരത്തിലെ ക്രിമിനലുകളുടെയും മയക്കുമരുന്ന് ഇടപാടുകാരുടെയും കേന്ദ്രങ്ങളിലൊന്നായ കളമശേരി ഗ്ളാസ് ഫാക്ടറി കോളനി.
• ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കണ്ടെത്തിയ രക്തപ്പാടുകൾ. ഇവ വൈഗയുടേതല്ലെന്നാണ് രാസപരിശോധനാഫലം. ഡി.എൻ.എ പരിശോധനാഫലം പൊലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവിച്ചത്
എന്താകാം?
• പൂനെയിൽ തുടങ്ങി കൊച്ചിയിൽ വരെ സാനു സാമ്പത്തികമായി കബളിപ്പിച്ചവർ നിരവധിയുണ്ട്. ഇവരുടെ പ്രതികാരം. സാനുവിനെ തട്ടിക്കൊണ്ടുപോകാം. മകളെ ഇല്ലാതാക്കാം.
• കേസുകളിലും ബാദ്ധ്യതകളിൽ നിന്നും ഒഴിവാകാനുള്ള തിരോധാനം.
• ഫ്ളാറ്റിൽനിന്ന് സാനു വൈഗയെ തോളിൽ കിടത്തിയാണ് കാറിൽ കൊണ്ടുവന്ന് ഇരുത്തിയത്. മയങ്ങിയ നിലയിലെന്ന് സംശയം. ഈ അവസ്ഥയിൽത്തന്നെ വൈഗയെ മുട്ടാർ പുഴയിലേക്കു തള്ളി.
• പുതിയ പേരിൽ, വിലാസത്തിൽ ഇനി മറ്റൊരു രാജ്യത്തോ സംസ്ഥാനത്തോ സ്വസ്ഥജീവിതം ലക്ഷ്യം. പാസ്പോർട്ടോ മറ്റ് തിരിച്ചറിയൽ രേഖകളോ കൊണ്ടുപോകാത്തതും സംശയകരം.
• വൈഗയും ഭാര്യ രമ്യയും ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ സിംകാർഡുകൾ സാനുവിന്റെ പക്കൽ.
• കോയമ്പത്തൂരിൽ വരെയാണ് സാനുവിന്റെ കാർ കാമറയിൽപ്പെട്ടത്. കാർ ഇവിടെ പൊളിക്കലുകാർക്ക് വിറ്റിട്ടാകാം സ്ഥലംവിട്ടിരിക്കുക.
• വ്യാജ പാസ്പോർട്ടും രേഖകളും ഉപയോഗിച്ച് രാജ്യംവിട്ടിരിക്കാം. റോഡുമാർഗം എളുപ്പം നേപ്പാളിലേക്ക് കടക്കാനും സാധിക്കും.
അന്വേഷണത്തിലെ
കടമ്പകൾ
• ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും എ.ടി.എമ്മും ഉപയോഗിക്കുന്നില്ല. കൈയിൽ ആവശ്യത്തിന് പണമുണ്ടാകും.
• മൂന്ന് സിമ്മുകൾ പക്കലുണ്ട്. ഇവ ഇടയ്ക്ക് ആക്ടീവ് ആകുന്നത് അന്വേഷണം വഴിതെറ്റിക്കാനുള്ള തന്ത്രമായേക്കാം.
• സുഹൃത്തുക്കൾ കുറവ്. ബന്ധുക്കളുമായി അടുപ്പമില്ല. തിരോധാനത്തിനു ശേഷം ആരുമായും ബന്ധപ്പെട്ടതായി വിവരമില്ല.
• കാർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
• പൂനെയിലെ സാനുവിന്റെ പ്രവർത്തനങ്ങളുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല.
• രമ്യയ്ക്കു പോലും ഭർത്താവിന്റെ ഇടപാടുകളെക്കുറിച്ച് ധാരണയില്ല. അല്ലെങ്കിൽ വെളിപ്പെടുത്തുന്നില്ല.
• ജീവനെപ്പോലെ സ്നേഹിച്ച മകളെ സാനു കൊലപ്പെടുത്തിയെങ്കിൽ അതിനുള്ള കാരണം അജ്ഞാതം.
അന്വേഷകർ
ആരെല്ലാം?
കൊച്ചി സിറ്റി പൊലീസാണ് വൈഗ കേസ് അന്വേഷിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ.സി.പി കെ. ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ എന്നിവർക്കാണ് നേതൃത്വം. മൂന്ന് പ്രത്യേക ടീമുകൾ കേസിനു പിന്നാലെ തന്നെയുണ്ട്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പൊലീസിലെ സ്ഥലംമാറ്റവും തിരഞ്ഞെടുപ്പും അന്വേഷണത്തെ ബാധിച്ചു. മൂന്ന് അന്വേഷണ ഉദ്യോഗസ്ഥരും ഒരു മാസം മുമ്പു മാത്രം ഇവിടെ ചുമതലയേറ്റവരാണ്. എ.സി.പിയും സി.ഐയും തിരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞാൽ മാറിപ്പോവുകയും ചെയ്യും.
കഥ ഇതുവരെ
ആലപ്പുഴ തോട്ടപ്പള്ളിക്കു സമീപം തൃക്കുന്നപ്പുഴ സ്വദേശികളാണ് സാനു മോഹനും ഭാര്യ രമ്യയും. നല്ല സാമ്പത്തിക ചുറ്റുപാടുകളുണ്ടായിരുന്ന കിഴക്കേക്കര വടക്ക് വലിയപറമ്പ് കൈതക്കാട്ടിൽ തറവാട്ടിൽ മോഹനന്റെയും സരളയുടെയും രണ്ടാമത്തെ മകനാണ് സാനു. ഇലക്ട്രിക്കൽ ഐ.ടി.ഐയാണ് വിദ്യാഭ്യാസ യോഗ്യത. സാനുവിന്റെ ബന്ധുക്കൾ നിരവധി പേർ പൂനെയിലാണ്. ജ്യേഷ്ഠൻ സിനുവും കുടുംബസമേതം അവിടെയുണ്ട്.
സാനുവിന്റെ വീടിനടുത്തു തന്നെയുള്ള തെക്കേച്ചിറയിൽ ബ്രൈറ്റ് രാജുവിന്റെയും രോഹിണിയുടെയും മകൾ രമ്യയെ സാനു പ്രണയിച്ചാണ് 2009 മേയ് പത്തിന് വിവാഹം കഴിച്ചത്. ബി.എ ബിരുദധാരിയായ രമ്യയുടെ കുടുംബം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതിനാൽ ബന്ധത്തെ വീട്ടുകാർ എതിർത്തു. എങ്കിലും സാനുവിന്റെ പിടിവാശിക്കു മുന്നിൽ വഴങ്ങുകയായിരുന്നു. പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന സാനു വിവാഹശേഷം രമ്യയുമായി പൂനെയിലേക്ക് പോയി.
ബ്രൈറ്റ് രാജുവിന്റെ മൂത്തമകളാണ് രമ്യ. ഇളയമകൾ രേഖയും ഭർത്താവ് പ്രവീണും ആലപ്പുഴയിലാണ് താമസം. ഇവരുമായി മാത്രമാണ് രമ്യയും സാനുവും ബന്ധം പുലർത്തിയിരുന്നത്. തൃക്കുന്നപ്പുഴയിൽ ബ്രൈറ്റ് എന്ന ഹോട്ടൽ നടത്തിയിരുന്നതിനാലാണ് രാജുവിന് ബ്രൈറ്റ് രാജുവെന്ന പേരുവന്നത്.
പൂനെയിൽ ശ്രീസായ് മെറ്റൽസ് എന്ന പേരിൽ ലെയ്ത്ത് ബിസിനസിലായിരുന്നു സാനു. നിരവധി പേരിൽനിന്ന് പണം കടംവാങ്ങിയിട്ടുണ്ട്. പലർക്കും വണ്ടിച്ചെക്കുകളും നൽകി. ചിട്ടിയിൽ ചേർന്ന് 16 ലക്ഷംരൂപ വിളിച്ചെടുത്ത കേസിൽ അറസ്റ്റ് വാറണ്ടുണ്ട്. 2016ൽ ഈ കേസിൽ പൂനെ പൊലീസ് തൃക്കുന്നപ്പുഴയിലെത്തിയിരുന്നു. 2016 ൽ വീട്ടുപകരണങ്ങൾ പോലും ഉപേക്ഷിച്ച് സാനുവും കുടുംബവും കേരളത്തിലേക്ക് മുങ്ങി. ഈ കാലയളവിൽ അമ്മയുടെ അക്കൗണ്ടിലേക്ക് ഒരുലക്ഷം രൂപ അയയ്ക്കുകയും ചെയ്തു.
ആറുമാസം മുമ്പുവരെ തൃക്കുന്നപ്പുഴയിലെ ആരുമായും ബന്ധപ്പെട്ടിട്ടില്ല. പിതാവ് മോഹനൻ മരിച്ചപ്പോൾപോലും എത്തിയില്ല. ഇതുവരെ അമ്മയെ കാണാനും പോയിട്ടില്ല. നാട്ടിൽ അടുപ്പമുള്ളവർ ഇല്ലെന്നുതന്നെ പറയാം. വളരെക്കുറച്ച് സൗഹൃദങ്ങൾ മാത്രമെ സാനു നിലനിറുത്തിയിരുന്നുള്ളൂ. പൂനെയിൽ നിന്നെത്തി നേരെ തൃക്കാക്കരയിലെ ഉൾപ്രദേശമായ കങ്ങരപ്പടിയിലെ ഫ്ളാറ്റ് വാങ്ങി താമസം തുടങ്ങി. ഇന്റീരിയർ വർക്കുകൾ ചെയ്യുന്ന ബിസിനസിലും ഏർപ്പെട്ടു.
സാനുവിന്റെ
തട്ടിപ്പുകൾ
• 2016ൽ പൂനെയിലെ ചിട്ടിത്തട്ടിപ്പ് : 20ലക്ഷം രൂപയുടെ ചിട്ടിചേർന്നശേഷം 16 ലക്ഷം രൂപയ്ക്ക് വിളിച്ചെടുത്ത് കുടിശികയാക്കി.
• പൂനെയിലെ പരിചയക്കാരിൽനിന്ന് ചെറുതും വലുതുമായ തുകകൾ കടംവാങ്ങി മടക്കി നൽകിയിട്ടില്ല
• 2019 - 2020 ൽ കാക്കനാട്ടെ വിവിധ വീടുകളിലെ ഇന്റീരിയർ ഡിസൈൻ ജോലികൾ ഏറ്റെടുത്ത് പണം വാങ്ങിയശേഷം പണി നിർവഹിച്ചിട്ടില്ല. ഇതുസംബന്ധിച്ച് തൃക്കാക്കര സ്റ്റേഷനിൽ നാല് പരാതികളുണ്ട്. സാനുവിന്റെ ഫ്ളാറ്റിലെ താമസക്കാരിൽ ചിലരും തട്ടിപ്പിനിരയായി.
• ഫ്ളാറ്റിലുള്ളവരിലും പുറത്തുള്ളവരിൽനിന്നും വലുതും ചെറുതുമായ തുകകൾ കടംവാങ്ങിയിട്ടുണ്ട്. പലചരക്ക്, പച്ചക്കറി കടകളിൽ വരെ കുടിശിക.
• രമ്യയുടെ പേരിലുള്ള ഫ്ളാറ്റ് രമ്യയറിയാതെ പണയം വച്ചിട്ടുണ്ടെങ്കിൽ അതിനായി വ്യാജരേഖകൾ നിർമ്മിച്ചിട്ടുണ്ടാകാം.
• എറണാകുളം നഗരത്തിലെ പ്രമുഖ ഹോം അപ്ളയൻസസ് സ്ഥാപനത്തിൽ നിന്ന് 1.30 ലക്ഷം രൂപയുടെ സാധനങ്ങൾ ഇന്റീരിയർ കരാറെടുത്ത വീട്ടിലേക്ക് വാങ്ങി പണം നൽകാതെ കബളിപ്പിച്ചു.
രമ്യയെയും
പറ്റിച്ചു
കൊവിഡ് ലോക്ക്ഡൗൺ കാലത്ത് രമ്യയെയും വൈഗയെയും സാനു കുറച്ചുദിവസം രമ്യയുടെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. ഈ സമയത്താണ് രമ്യയുടെ 40 പവൻ ആഭരണങ്ങൾ ബെഡ്റൂമിലെ മേശ പൊളിച്ചെടുത്ത് സാനു പണയംവച്ചത്. രമ്യ ഇക്കാര്യം മനസിലാക്കി ചോദിച്ചപ്പോൾ ഈ ഫെബ്രുവരിയിൽ തിരികെ എടുത്തുനൽകുമെന്നും പറഞ്ഞു. പക്ഷേ അതു നടന്നില്ല. രമ്യയുടെ പേരിലുള്ള ഫ്ളാറ്റ് പത്തുലക്ഷം രൂപയ്ക്ക് പണയംവച്ചതും രമ്യ അറിയാതെയാണ്.
രണ്ടുവർഷം മുമ്പ് പൂനെയിലെ ഒരു ഫ്ളാറ്റിന് 35 ലക്ഷം രൂപ അഡ്വാൻസ് നൽകിയെന്ന് സാനു പറഞ്ഞിരുന്നു. പിന്നീട് രമ്യയെയും മകളെയും കൂട്ടി ആരുമറിയാതെ പൂനെയിൽ പോയി ഇത് റദ്ദാക്കി. എന്നാൽ അഡ്വാൻസ് നൽകിയത് ഒമ്പതുലക്ഷം രൂപയാണെന്നും തിരികെ കിട്ടിയത് അഞ്ചു ലക്ഷമാണെന്നും പൊലീസ് പിന്നീട് കണ്ടെത്തി.
പതിമൂന്നില്ല,
പതിനൊന്ന്
തേവയ്ക്കൽ വിദ്യോദയ സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുന്ന വൈഗയുടെ ജനനത്തീയതി 2010 ഒക്ടോബറിലാണ്. പക്ഷേ പ്രചരിക്കുന്ന വയസ് 13 എന്നാണ്. രമ്യയുടെ സഹോദരി ഭർത്താവ് പ്രവീൺ തൃക്കാക്കര പൊലീസിൽ നൽകിയ പരാതിയിൽ ഇങ്ങനെ രേഖപ്പെടുത്തിയതാണ് ഇതിന് കാരണം.
സാനുവിന്റെ പണം
പോയതെങ്ങനെ?
സാനു മോഹന്റെ സാമ്പത്തിക പ്രതിസന്ധിക്കു പിന്നിൽ ചൂതാട്ട ഭ്രമമാണെന്ന് സംശയമുയർന്നിട്ടുണ്ട്. വലിയ തോതിൽ ലോട്ടറി ടിക്കറ്റുകൾ വാങ്ങുന്ന സ്വഭാവും ഇയാൾക്കുണ്ടായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിലും പങ്കെടുത്തതായി സൂചനയുണ്ട്. ഗോവയിലെ കസിനോകളിൽ ചൂതാട്ടത്തിനു പോകുന്ന കാര്യം സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നത്രെ.
ദുരൂഹതകളുടെ
ആ രാത്രി
മാർച്ച് 21 രാത്രി 7.30
തൃക്കുന്നപ്പുഴയിലെ സാനുവിന്റെ അമ്മാവന്റെ മകൻ ഉമേഷിന്റെ വീട്ടിൽ രമ്യയെവിട്ടശേഷം സാനു വൈഗയുമായി യാത്ര പുറപ്പെടുന്നു.
രാത്രി 9.30
വൈഗയുമായി സാനു കങ്ങരപ്പടിയിലെ ഫ്ളാറ്റിലെത്തുന്നു.
രാത്രി 10
മയങ്ങിക്കിടക്കുന്ന അവസ്ഥയിൽ വൈഗയെ ചെറിയ ഷീറ്റിൽ പുതപ്പിച്ച് തോളിൽ എടുത്തുകൊണ്ടുവന്ന് സാനു കാറിൽ ഇരുത്തുന്നു.
മാർച്ച് 22 പുലർച്ചെ 1.46
വാളയാർ ടോൾ പ്ളാസയിലൂടെ സാനു കാർ ഡ്രൈവ് ചെയ്ത് കടന്നുപോകുന്നു.
മാർച്ച് 22 രാവിലെ 10.30
വൈഗയുടെ മൃതദേഹം മഞ്ഞുമ്മൽ മുട്ടാർ റഗുലേറ്റർ കം ബ്രിഡ്ജിനു സമീപം കണ്ടെത്തുന്നു.
പിടിതരാത്ത
സംശയങ്ങൾ
സാനു വൈഗയുമായി ഫ്ളാറ്റിൽ നിന്ന് കാറിൽ അസാധാരണമായ വേഗത്തിൽ ഇറങ്ങിപ്പോയത് 21നു രാത്രി 10 മണിക്കാണ്. പിറ്റേന്നു പുലർച്ചെ 1.46 ന് വാളയാർ ടോൾ പ്ളാസ കടന്നു.
ഇതിനിടെ വൈഗയെ ഒഴിവാക്കുകയും ചെയ്തു. ടോൾ പ്ളാസ കഴിഞ്ഞാൽ നാലു കിലോമീറ്റർ കൂടി കഴിഞ്ഞാണ് ചെക്ക് പോസ്റ്റ്. കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഇവിടെ ഹാജരാക്കണം. എറണാകുളം മുതൽ വാളയാർ വരെ ഒരു കാമറയിലും സാനുവിന്റെ കാർ പതിഞ്ഞിട്ടില്ല. പ്രധാന റോഡുകൾ ഒഴിവാക്കിയാകും സഞ്ചരിച്ചിരിക്കുക. നല്ല വേഗതയിൽ പോയാലും 1.46ന് ടോൾ പ്ളാസയിലെത്തുക അത്ര എളുപ്പമല്ല. ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നുണ്ട് ഈ സമയ സൂചനകൾ.