high-court

കൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്‌ക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളും റോഡ് സുരക്ഷാ അതോറിട്ടിയും യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും ഇതിനായി സർക്കാർ പിരിച്ചെടുത്ത ഫണ്ട് അതോറിട്ടിക്ക് കൈമാറണമെന്നുമാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തുൾപ്പെടെ നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. സുരക്ഷിതമായ റോഡുകൾ പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും സർക്കാരുകൾ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

നിർദ്ദേശങ്ങൾ

 റോഡിലുള്ള അപകടകരമായ തൂണുകളും മറ്റും മൂന്നു മാസത്തിനകം നീക്കണം.

 സമീപത്തെ ഭൂമിയിൽ നിന്ന് റോഡിലേക്ക് തള്ളി നിൽക്കുന്ന മരക്കൊമ്പുകളുൾപ്പെടെ നീക്കണം.

 റോഡരികിൽ ഉപേക്ഷിച്ച വാഹനങ്ങളും മാലിന്യങ്ങളും മൂന്നു മാസത്തിനകം മാറ്റണം.

 റോഡ് വികസനത്തിനു നൽകാമെന്നു പറഞ്ഞ ഭൂമി നാലുമാസത്തിനകം ഏറ്റെടുക്കണം.

 സറണ്ടർ ചെയ്യാത്ത ഭൂമി ഏറ്റെടുക്കാൻ നോട്ടീസ് നടപടികൾ സ്വീകരിക്കാം.

 റോഡുകൾ ഇടയ്ക്കിടെ പൊളിക്കുന്നതു തടയാൻ പണികൾ ഒരുമിച്ചു ചെയ്യാൻ സംവിധാനം വേണം.

 ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കണം.

 അപകടത്തിനിരയാകുന്നവർക്ക് സഹായം നൽകാൻ റോഡ് സുരക്ഷാ അതോറിട്ടി ഇടപെടണം

 റോഡ് സുരക്ഷാ നിയമപ്രകാരമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം.

 റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം.