കൊച്ചി: കേരള പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് എം.എ അക്കാഡമി. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഇന്നലെ നടന്ന ബി ഗ്രൂപ്പ് മത്സരത്തിൽ എം.എ അക്കാഡമി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കോവളം എഫ്.സിയെ തകർത്തു. ജയത്തോടെ എം.എ അക്കാഡമി സെമിസാദ്ധ്യത നിലനിർത്തി. അക്കാഡമിക്കായി കെ.ബി. അബിൽ,ജിബിൻ ദേവസി, അഭിജിത് എന്നിവർ ഗോൾനേടി. ജെ. ഷെറിൻ പെനാൽറ്റിയിലൂടെയാണ് കോവളത്തിന്റെ ആശ്വാസഗോൾ നേടിയത്. സീസണിൽ നാല് മത്സരത്തിലും തോറ്റ കോവളം എഫ്.സി ലീഗിൽനിന്നും പുറത്തായി.
നാല് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുടെ കരുത്തുമായി കളത്തിലിറങ്ങിയ എം.എ അക്കാഡമിക്ക് ആദ്യ പകുതിയിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പ്രതീക്ഷയുടെ അമിതഭാരമില്ലാതെ പോരിനിറങ്ങിയ കോവളം എഫ്.സിയുടെ ഒറ്റപ്പെട്ട ചിലനീക്കങ്ങൾ എം.എ അക്കാഡമിയെ വിറപ്പിച്ചു. പ്രത്യാക്രമങ്ങളുണ്ടായെങ്കിലും ഗോൾകീപ്പർ ഷഹീറിന്റെ കൈകളെ തകർക്കാൻ എം.എ അക്കാഡമിക്ക് ആദ്യപകുതിയുടെ ഇഞ്ചുറിടൈംവരെ കാത്തിരിക്കേണ്ടി വന്നു. അണ്ടർ 19 ഇന്ത്യൻ താരം മുഹമ്മദ് ഷാഫി നൽകിയ ലോംഗ് ത്രോ ബാക്ക് ഹെഡറിലൂടെ കെ.ബി അഖിൽ വലയിൽ എത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ എം.എ അക്കാഡമിയുടെ ആധിപത്യമായിരുന്നു. കളി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ജിബിൻ ദേവസ്യ അക്കാഡമിയുടെ സ്കോർ ഉയർത്തി. കോവളം എഫ്.സിയുടെ പ്രതിരോധ പൂട്ടുപൊളിച്ച് ഗോൾമുഖത്തെത്തിയ ജിബിനെ ഫൗൾചെയ്തു വീഴ്ത്തിയതിലൂടെ ലഭിച്ച പെനാൽറ്റി ജിബിൻ തന്നെ വലയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ താളം കണ്ടെത്തിയ കോവളം എഫ്.സി അക്കാഡമിയുടെ ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടു. എന്നാൽ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 67ാംമിനിറ്റിൽ കോവളത്തിന്റെ മുന്നേറ്റം തടയുന്നതിനിടെ അനുകൂലമായി ലഭിച്ച പെനാൾട്ടി ഷെറിൽ അനായാസം ഗോളാക്കുകയായിരുന്നു. ഇതോടെ മത്സരം തിരിച്ചു പിടിക്കാമെന്ന ആത്മവിശ്വാസം കോവളം ടീമിനെ ഉണർത്തി. മത്സരത്തിൽ അധികസമയം തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ അഭിജിത്ത് കോവളത്തിന്റെ പ്രതീക്ഷയ്ക്കുമേൽ അവസാനഗോളടിച്ച് അക്കാഡമിയുടെ വിജയം ഊട്ടിയുറപ്പിച്ചു.