aster

തൊടുപുഴ: വീട്ടുപടിക്കൽ തന്നെ ചികിത്സിച്ച ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കണ്ട 14 വയസുകാരൻ ബാലു ആദ്യം അമ്പരപ്പെന്നെങ്കിലും പിന്നീടൊരു ചെറു പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു. ബാലുവിന് വിഷുക്കൈനീട്ടവുമായി എത്തിയതാണെന്ന് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ ഡോ. നവീൺ ഹരിദാസ്.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അടിമാലി മാങ്കുളം പഞ്ചായത്തിലെ ആദിവാസി ഊരിലെ കൂലിപ്പണിക്കാരനായ രാജന്റെയും ലക്ഷ്മിയുടെയും നാല് ആൺമക്കളിൽ ഒരാളായ ബാലുവിനെ കണ്ണിനകത്ത് ട്യൂമറുമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിലെ ഡോ. ഡാൽവിന്റെ കത്തുമായാണ് അവർ എത്തിയത്. ബാലുവിന്റെ കാഴ്ച കുറച്ചെങ്കിലും തിരിച്ച് കിട്ടണമെങ്കിൽ ഉടനെ ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാൽ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ഡി.എം ഫൗണ്ടേഷന്റെയും ആസ്റ്റർ സിക്ക് കിഡ്‌സ് ഫൗണ്ടേഷന്റെയും സഹായത്തോടെ തികച്ചും സൗജന്യമായാണ് 5 ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയ ചെയ്തത്. ആസ്റ്റർ മെഡ്‌സിറ്റിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷം കൊവിഡ് വ്യാപനത്തെ തുടർന്ന് തുടർ പരിശോധനയ്ക്ക് എത്താൻ ബാലുവിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ ബാലുവിനെ വീട്ടിലെത്തി പരിശോധിക്കാൻ ആശുപത്രി മനേജ്‌മെന്റ് തീരുമാനിച്ചത്.

ആശുപത്രി മനേജ്‌മെന്റിന്റെ വിഷുക്കൈനീട്ടം ബാലുവിന് കൈമാറിയതിന് ശേഷം ഡോ. നവീൺ ശസ്ത്രക്രിയാനന്തരമുള്ള പുരോഗതി വിലയിരുത്തി. ബാലുവിന്റെ തുടർ പരിശോധനകളും ചികിത്സയും' ആസ്റ്റർ ഫ്രീ ഇൻ" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ലഭ്യമാക്കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യപരിരക്ഷ ലഭ്യമാക്കണമെന്നുള്ള ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ചെയർമാനും മനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്റെ വീക്ഷണത്തിന്റെ ഭാഗമായാണ് ബാലുവിന്റെ തുടർ പരിശോധകളും ചികിത്സയും ലഭ്യമാക്കാൻ തീരുമാനിച്ചതെന്ന് ആശുപത്രി സി.ഒ.ഒ അമ്പിളി വിജയരാഘവൻ പറഞ്ഞു.