കൊച്ചി: കൊച്ചിയിലെ നിശാപാർട്ടികൾക്കായി വൻതോതിൽ സിന്തറ്റിക്ക് ലഹരിമരുന്നുകളും കഞ്ചാവും എത്തിക്കുന്ന എട്ടുപേർ പിടിയിൽ. കാസർകോട് തളങ്കര സ്വദേശികളായ അസറുദീൻ (25),സൈനുദ്ദീൻ (28), മുഹമ്മദ് ഇർഷാദ് (25), മുഹമ്മദ് ഷാൻ ഫിർ (21), എറണാകുളം നായരമ്പലം സ്വദേശികളായ വിഷ്ണു (25), അനന്തൻ (25), അനൂപ് (19), സന്തോഷ് (38) എന്നിവരാണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് നടത്തിയ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആഡംബര വാഹനങ്ങളിലും മറ്റുമാണ് ഇവർ കൊച്ചിയിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നത്.
കടവന്ത്ര കമ്മട്ടിപ്പാടം ഭാഗത്ത് നിന്ന് എം.ഡി.എം.എയുമായാണ് അസറുദീൻ പിടിയിലായത്. ഇയാൾ എട്ടു മാസമായി കടവന്ത്രയിൽ വീടു വാടകയ്‌ക്കെടുത്ത് വിൽപന നടത്തുകയായിരുന്നു. സൈനുദ്ദീൻ, മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഷാൻ ഫിർ എന്നിവർ പാലാരിവട്ടം തമ്മനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അറസ്‌റ്റിലായത്. ഇവരുടെ കൈയിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു. നോർത്ത് ഭാഗത്തു നിന്ന് വിഷ്ണു, അനന്തൻ, അനൂപ്, കടവന്ത്രയിൽ നിന്ന് സന്തോഷ് എന്നിവരെയും പിടികൂടി. മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്‌സ്ആപ്പിന് സമാനമായ 'യോദ്ധാവ്' ആപ്പിലേക്ക് വീഡിയോ, ഓഡിയോ വിവരങ്ങൾ അയക്കാം. കൂടാതെ 9497980430 എന്ന ഡാൻസാഫ് നമ്പറിലും വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മിഷണർ അറിയിച്ചു.