കാലടി: മഞ്ഞപ്രയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യോർദ്ദനാപുരം പൊതിയക്കര പുത്തൻപുര വീട്ടിൽ ക്രിസ്റ്റിൻ (22), പൊതിയക്കര വള്ളൂരാൻ വീട്ടിൽ ആഷിക് (22), കുന്നേക്കാടൻ വീട്ടിൽ സേവ്യർ (51) എന്നിവരെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ഞപ്ര വച്ച് തോട്ടകം പള്ളിപ്പാടൻ വീട്ടിൽ ഗോൾബിനെയാണ് പിടിയിലായ മൂന്നു പേരും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗോൾബിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കാലടി മാണിക്യമംഗലം ബേബിക്കവല ഭാഗത്ത് ഷൈജുവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച ശ്യാം, ബെറ്റി എന്നിവരടങ്ങിയ സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകാൻ പറഞ്ഞതിലുള്ള വിരോധമാണ് ഗോൾബിനെ ആക്രമിക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ചിരുന്നു. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ടോണി, റെജി എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
അന്വേഷണ സംഘത്തിൽ കാലടി ഇൻസ്‌പെക്ടർ ബി.സന്തോഷ്, സബ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത് ബി.നായർ, അഭിജിത്ത്, എ.എസ്.ഐ അബ്ദുൾ സത്താർ, എസ്.സി.പി.ഒ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി എസ്.പി കാർത്തിക് പറഞ്ഞു.