കോലഞ്ചേരി: മുൻ വർഷങ്ങളിൽ കർഷകരെ പ്രളയം ചതിച്ചെങ്കിൽ ഈ വർഷം വേനലാണെന്ന മുന്നറിയിപ്പോടെ കൃഷിയിടങ്ങൾ കൊടും ചൂടിൽ വിയർത്ത് വാടി തുടങ്ങി. ഓരോ ദിവസം ചെല്ലുന്തോറും ചൂടിന്റെ കാഠിന്യം ഏറി വരികയാണ്. ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴയിൽ കൃഷിനാശം കൂടി വരുന്നതോടെ കർഷകരുടെ മനസിലും കനൽ എരിഞ്ഞു തുടങ്ങി. കൊടും ചൂടിൽ വിരിയുന്നതിനു മുൻപേ തന്നെ കൊക്കോ മരങ്ങളിലെ പൂക്കൾ കരിഞ്ഞുണങ്ങുന്നത് കാർഷിക മേഖലയിൽ കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. വിളവെടുപ്പിനു മുന്നേ വാടി തളർന്ന കുരുമുളക് ചെടിയും വർഷത്തിൽ എല്ലാ മാസവും വിളവു ലഭിച്ചിരുന്ന ജാതി മരങ്ങളെയും ഉണക്ക് ബാധിച്ച് തുടങ്ങിയത് ശുഭ സൂചനയല്ലെന്നാണ് കർഷകർ പറയുന്നത്.

തിരുവാണിയൂർ സ്വാശ്രയ വിപണിക്ക് കീഴിലുള്ള നൂറിലധികം കർഷകരുടെ ഏകദേശം 300 ഏക്കറോളം സ്ഥലത്തെ വാഴകൃഷി വേനലിന്റെ കാഠിന്യത്താൽ തണ്ട് ചീഞ്ഞ് ഒടിഞ്ഞ നിലയിലാണ്. ഒപ്പം വേനൽ മഴയിലെ കാറ്റിലും വാഴകൾ നിലം പൊത്തി. കായ മൂപ്പെത്താതെ ഒടിഞ്ഞതിനാൽ കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കില്ല.

ഉണക്ക് ബാധിക്കാതെ വിളകളെ പ്രതിരോധിക്കാം

40 കിലോഗ്രാം ചാണകം, 10 ലി​റ്റർ കഞ്ഞി വെള്ളം, 2 കിലോ ശർക്കര ഇന്നിവ നന്നായി കൂട്ടി ഇളക്കിയ ശേഷം ചണ ചാക്കിൽ നിറച്ച് ചാക്ക് വീപ്പക്കുള്ളിൽ നൂറ് ലി​റ്റർ വെള്ളത്തിൽ 48 മണിക്കൂർ തുടർച്ചയായി ഇറക്കി വയ്ക്കണം. തുടർന്ന് വെള്ളത്തിൽ പൂർണമായും അലിയിച്ച ശേഷം പമ്പ് ഉപയോഗിച്ച് സ്‌പ്രെ ചെയ്ത് ഉണക്ക് ബാധിക്കാതെ വിളകളെ പ്രതിരോധിക്കാം. വിപണിയിൽ നിന്നും പി.പി.എഫ്.എം ബാക്ടീരിയൽ ലായനി വാങ്ങി 10 മില്ലി ലി​റ്റർ ഒരു ലി​റ്റർ വെള്ളത്തിൽ നേർപ്പിച്ച് പതിനഞ്ചു ദിവസം കൂടുമ്പോൾ സ്‌പ്രെ ചെയ്യുന്നതും വരൾച്ചയെ പ്രതിരോധിക്കും.

അഞ്ജു പോൾ , കൃഷി ഓഫീസർ