കോതമംഗലം: ചുറ്റിലും വെള്ളമുണ്ടെങ്കിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് കോതമംഗലം താലൂക്കിലെ കുട്ടമ്പുഴക്കാർ. കഴിഞ്ഞ അഞ്ച് മാസക്കാലമായി വെള്ളത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണിവർ.തട്ടേക്കാട് - കുട്ടമ്പുഴ റോഡ് നവീകരണം ആരംഭിച്ചത് മുതൽ കുട്ടമ്പുഴ മേഖലയിലെ ജലവിതരണം തടസപ്പെട്ടു.റോഡിനു വീതി കൂട്ടി നിർമാണം ആരംഭിച്ചപ്പോൾ വാട്ടർ അതോറിറ്റിയുടെ ജല വിതരണ പൈപ്പുകൾ നശിച്ചു. ടാറിംഗ് പൂർത്തിയാക്കിയ ചില പ്രദേശങ്ങളിൽ കുടിവെള്ള വിതരണം പുനരാരംഭിച്ചെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും കുട്ടമ്പുഴ പഞ്ചായത്തിലെ 16, 17 വാർഡുകളിലെ ജലവിതരണം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
വീതി കൂട്ടി റോഡ് നിർമാണം ആരംഭിച്ചപ്പോൾ ജലവിതരണ പൈപ്പുകൾ പൊട്ടിപ്പോയി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ പൈപ്പുകളിട്ട് ജലവിതരണം പുനരാരംഭിച്ചെങ്കിലും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചില വാർഡുകാർക്ക് വെള്ളം കിട്ടിയില്ല.
ലോറിയിൽ വെള്ളമെത്തിച്ച് പഞ്ചായത്ത് നൽകുന്നുണ്ടെങ്കിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നില്ലെന്നും എത്രയും വേഗം ജലവിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും പ്രദേശവാസികൾ പറഞ്ഞു.
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം കുടിവെള്ള വിതരണത്തിന് പഞ്ചായത്ത് ഭരണസമിതിക്ക് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വന്നിരിക്കുകയാണെന്ന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ പറഞ്ഞു.