കൊച്ചി: കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമ്മാണത്തിൽ കരാർ കമ്പനിക്കും ഇൻകെലിനും വീഴ്ചയുണ്ടായെന്ന് ഹൈക്കോടതിയിൽ കിഫ്ബി നൽകിയ മറുപടി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. നിർമ്മാണ കരാറിൽ നിന്നൊഴിവാക്കിയതിനെതിരെ പി ആൻഡ് സി പ്രൊജക്ട്സ് എന്ന കമ്പനി നൽകിയ ഹർജിയിലാണ് കിഫ്ബി സത്യവാങ്മൂലം നൽകിയത്. ഹർജി സിംഗിൾബെഞ്ച് വിധിപറയാൻ മാറ്റിയിരിക്കുകയാണ്.

ജനുവരി 31ന് കരാറിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനുവരി 18ന് ഇൻകെൽ നൽകിയ നോട്ടീസിനെ ചോദ്യംചെയ്താണ് പി. ആൻഡ് സി പ്രൊജക്ട്സ് കമ്പനി ഹർജി നൽകിയത്. കരാർകമ്പനിയുടെ നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തി 2018 ഡിസംബറിൽത്തന്നെ മെമ്മോ നൽകിയിരുന്നതായി കിഫ്ബിയുടെ ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂലാ തോമസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

കിഫ്ബിയുടെ സത്യവാങ്മൂലത്തിൽ നിന്ന്

 നിർമ്മാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2019 നവംബർ ഏഴിന് ഇൻകെലിനും സർക്കാരിനും കത്തുനൽകിയിരുന്നു.

 18 ദിവസം കഴിഞ്ഞ് നവംബർ 25ന് പോർച്ച് സ്ളാബ് തകർന്നുവീണു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു

 ഭാഗ്യംകൊണ്ടാണ് വലിയദുരന്തം ഒഴിവായത്. അല്ലെങ്കിൽ പദ്ധതിയെത്തന്നെ ഇത് ബാധിക്കുമായിരുന്നു.

 കിഫ്ബിയുടെ വിദഗ്ദ്ധസമിതി സി.ഇ.ഒയ്ക്ക് നൽകിയ റിപ്പോർട്ടിൽ ഇൻകെലിനും കരാറുകാർക്കും വീഴ്ചയുണ്ടെന്ന് പറയുന്നു.

 തൂണുകളിൽ കോൺക്രീറ്റ് മിശ്രിതം ശരിയായി ചേർത്തിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി.

 നിർമ്മാണസൈറ്റിൽ സുരക്ഷാക്രമീകരണങ്ങളും അപര്യാപ്തമായിരുന്നു.

 പോരായ്മകൾ പരിഹരിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരാർ കമ്പനിയെ തുടരാൻ അനുവദിച്ചത്.

 പദ്ധതി വൈകുന്നതിനെക്കുറിച്ച് കാൻസർ സെന്റർ ഡയറക്ടർ കഴിഞ്ഞ ജൂലായിൽ കത്തുനൽകി.

 തുടർന്നുനടത്തിയ പരിശോധനയിൽ നേരത്തെ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തി.

 സ്ളാബുകളിലെ വിള്ളൽ, ചോർച്ച തുടങ്ങിയവയും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

 പദ്ധതി നടപ്പാക്കാൻ രൂപംനൽകിയ ഇൻകെലിന് നിർമ്മാണം ശരിയായി നടക്കുന്നെന്ന് ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായി.

 ഇൗ സാഹചര്യങ്ങളിലാണ് കരാറിൽനിന്ന് ഒഴിവാക്കിയത്.