കോലഞ്ചേരി: ജില്ലയിലെ പ്രമുഖ ജലകേളീ കേന്ദ്രമായ ഇന്ത്രാൻചിറയിലെ കുട്ടികളുടെ പാർക്ക് മദ്യപന്മാർ കൈയടക്കി. കൊവിഡ് വ്യാപനത്തോടെ ഇവിടെ സന്ദർശകർ എത്തുന്നത് കുറവാണ്. ഇതു മുതലാക്കിയാണ് മദ്യപ സംഘങ്ങൾ പാർക്കിൽ തമ്പടിക്കുന്നത്. എട്ടേക്കറോളം വരുന്ന ചിറയുടെ സമീപമാണ് കുട്ടികളെ ആകർഷിക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പാർക്ക് സ്ഥാപിച്ചത്. എന്നാൽ വേനൽക്കാലത്ത് ചിറയിൽ വെള്ളം കുറഞ്ഞതോടെ ഇവിടേക്ക് കാര്യമായി ആരും എത്താറില്ല. ആകെ വരുന്നത് മദ്യപസംഘങ്ങൾ മാത്രമാണ്. പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിലായ ഇവിടെ കാര്യമായ പട്രോളിംഗും നടക്കാറില്ല. ഇതോടെ പാർക്കിൽ മദ്യമായെത്തുന്നവരുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു വരികയാണ്. വാഹനങ്ങൾ ചിറയോട് ചേർത്തിട്ട് മദ്യപിച്ചശേഷം കുപ്പി ചിറയിലേക്ക് വലിച്ചെറിയുന്നവരുമുണ്ട്.
കോലഞ്ചേരിയിൽ നിന്നുമെത്തുന്ന മൂശാരിപ്പടി ഭാഗത്തുള്ള ചിറയുടെ മറുകരയിൽ മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രവുമാണ്. പൊലീസിന്റെ കണ്ണ് വെട്ടിച്ചോടാൻ സൗകര്യപ്രദമായ സ്ഥലം എന്ന നിലയിലാണ് കുട്ടിസംഘങ്ങൾ ഇവിടെ തമ്പടിക്കുന്നത്. ചിറയോട് ചേർന്ന് ആധുനിക സൗകര്യങ്ങളുള്ള ക്ളബ്ബുമുണ്ട്. ഇവിടെയെത്തുന്നവരും മദ്യ, മയക്ക് മരുന്ന് സംഘങ്ങളുടെ ഭീഷണിക്ക് ഇരയാകുന്നുണ്ട്. ഫോട്ടോ ഷൂട്ടിന് മികച്ച ലോക്കേഷനുമാണിവിടം എന്നാൽ ഇത്തരക്കാരെ ഭയന്ന് ആരുമെത്താറില്ല. പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ട് ചിറ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ശോച്യാവസ്ഥയിൽ പാർക്ക്
അധികൃതർ ശ്രദ്ധിക്കാതായതോടെ ഇരിപ്പിടങ്ങളും ടിക്കറ്റ് കൗണ്ടറുകളുമെല്ലാം പൊട്ടിപൊളിഞ്ഞ് നാശോന്മുഖമായിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി നവീകരച്ചതാണ് ചിറ. നേരത്തെ ഇവിടെ ജലകേളികൾക്കായി പെഡൽ ബോട്ടുകളും, കുട്ടവഞ്ചിയും, കയാക്കിംഗുമെല്ലാം ഉണ്ടായിരുന്നു. സ്വകാര്യ വ്യക്തി കരാറെടുത്ത് നടത്തിയ പദ്ധതികളെല്ലാം പാതി വഴിയിൽ ഉപേക്ഷിച്ചു.