abortion

കൊച്ചി: പതിനാലുകാരനായ സഹോദരൻ പീഡിപ്പിച്ചതിനെത്തുടർന്ന് ഗർഭിണിയായ 13കാരിക്ക് ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി.

26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി തേടി പിതാവു നൽകിയ ഹർജി ഇന്നലെ അടിയന്തര സിറ്റിംഗ് നടത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് അനുവദിച്ചത്. 24 മണിക്കൂറിനകം അബോർഷൻ നടത്താനാണ് അനുമതി. അപകടസാദ്ധ്യതകളുണ്ടെങ്കിലും അബോർഷൻ നടത്താനാകുമെന്ന് കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. 20 ആഴ്ച വരെ വളർച്ചയുള്ള ഭ്രൂണം നശിപ്പിക്കാൻ നിയമപരമായി വ്യവസ്ഥയുണ്ട്. അടുത്തിടെ നിയമഭേദഗതിയിലൂടെ ഇത് 24 ആഴ്ച വരെയുള്ള ഭ്രൂണത്തിനും ബാധകമാക്കിയിരുന്നു. ഈ കേസിൽ ഭ്രൂണവളർച്ച 26 ആഴ്ച പിന്നിട്ടെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനത്തെത്തുടർന്ന് ഗർഭിണിയാകേണ്ടി വന്ന സാഹചര്യം കണക്കിലെടുത്ത് സിംഗിൾബെഞ്ച് അനുമതി നൽകുകയായിരുന്നു. ഗർഭഛിദ്രം അനുവദിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ ജീവിതത്തിലുടനീളം ഇൗ സംഭവം ഒരു മുറിപ്പാടായി അവശേഷിക്കാനിടയുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി. മാനസികാഘാതം ഇരയ്ക്കൊപ്പം മാതാപിതാക്കളെയും വേട്ടയാടും. ഇതു സാമൂഹ്യ താത്പര്യത്തിന് വിരുദ്ധമാണെന്നതിൽ തർക്കമില്ലെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്നാണ് ഭ്രൂണത്തിന്റെ ഡി.എൻ.എ പരിശോധനയ്ക്കു തെളിവുകൾ ശേഖരിക്കണമെന്ന നിർദ്ദേശത്തോടെ അബോർഷന് അനുമതി നൽകിയത്.