viga-death

തൃക്കാക്കര: സാനു മോഹന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിക്കാൻ കൊച്ചി ഡി.സി.പി ഐശ്വര്യ ഡോംഗ്റെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം മുംബയിലെത്തി‌.

മുംബയിൽ മൂന്നു കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. മഹാരാഷ്ട്ര പൊലീസ് ഇതിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മിഷണർ വെളിപ്പെടുത്തിയിരുന്നു.

ഒളിവിൽ കഴിയവേ കോയമ്പത്തൂരിൽ നിന്ന് മുംബയിലെ ചിലരെ ലാൻഡ് ഫോൺ ഉപയോഗിച്ച് സാനുമോഹൻ വിളിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ആയിരം മുതൽ ലക്ഷങ്ങൾ വരെ സാനു മോഹൻ കൊച്ചിയിലെ പലരിൽ നിന്നും വാങ്ങിയിട്ടുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ല.


പണം ചൂതാട്ടത്തിന്

സാനു മോഹന് പണം നഷ്ടമായത് ചൂതാട്ടത്തിലൂടെയാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഗോവയിലെ ഒളിവാസത്തിനിടെയും ചൂതാട്ടം നടത്തി കൈയിലുണ്ടായിരുന്ന പണം ചെലവഴിച്ചതായാണ് വെളിപ്പെടുത്തൽ. മുമ്പും ഗോവയിൽ ചൂതാട്ട കേന്ദ്രങ്ങളിൽ പോകാറുണ്ടായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. ദിവസേന ആയിരത്തിലേറെ രൂപയുടെ ലോട്ടറി എടുക്കാറുള്ളയാളാണ് സാനു.

കാർ വിറ്റത് മൂന്നു ലക്ഷത്തിന്

കോയമ്പത്തൂരിൽ സാനു ഭാര്യ രമ്യയുടെ പേരിലുള്ള ഫോക്സ് വാഗൺ അമിയോ കാർ വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്കാണ്. അഡ്വാൻസ് ലഭിച്ച 50,000 രൂപയുമായാണ് അവിടെ നിന്ന് മടങ്ങിയത്. ആർ.സി ബുക്കും മറ്റു കൈമാറ്റ രേഖകളും നൽകുമ്പോൾ ബാക്കി തുക നൽകാമെന്ന വ്യവസ്ഥയിലായിരുന്നു കച്ചവടം.