140 സെക്ടറൽ മജിസ്ട്രേറ്റുമാർ കൂടി
കൊച്ചി: കൊവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പുവരുത്തുന്നതിനായി ജില്ലയിൽ 140 സെക്ടറൽ മജിസ്ട്രേറ്റുമാരെ അധികമായി നിയമിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന 60 പേർക്ക് പുറമെയാണിത്. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് സെക്ടറൽ മജിസ്ട്രേറ്റുമാരായി നിയമനം നൽകുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലകളിൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്തും.
പൊതു ഇടങ്ങളിലെ സാമൂഹികഅകലം , മാസ്ക് ശരിയായ രീതിയിൽ ധരിക്കുക, ക്വാറന്റെയിൻ
കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന്റെ പരാതികൾ പരിശോധിക്കുക, വ്യാപാരസ്ഥാപനങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പുവരുത്തുക എന്നിവയാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ ചുമതല. പൊതു ഇടങ്ങളിലും വിവാഹ ചടങ്ങുകളിലും കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുക എന്നിവയും സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിധിയിൽ വരും. അതാത് തഹസിൽദാർമാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും