കോലഞ്ചേരി: കൊവിഡിൽ മറന്ന തെരുവു നായ പ്രതിരോധം പഞ്ചായത്തുകൾക്ക് വിനയായി. ഒടുവിൽ പഴങ്ങനാടുള്ള താറാവുകർഷകന്റെ 1500 താറാവുകളെയാണ് നായക്കൂട്ടം കൊന്നൊടുക്കിയത്. കാൽനട, വാഹന യാത്രക്കാർക്കു നേരെ ഇവയുടെ അക്രമം പതിവായി. വളർത്തു മൃഗങ്ങൾക്കും രക്ഷയില്ല. ദിനം പ്രതി തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. കിഴക്കമ്പലം, തിരുവാണിയൂർ, പുത്തൻകുരിശ്, കുന്നത്തുനാട് മേഖലകളിലാണ് കൂടുതൽ ശല്യം.
മാംസാവശിഷ്ടങ്ങൾ കഴിച്ച് ശീലിച്ച നായ്ക്കൾ അവ കിട്ടാതാവുമ്പോൾ അക്രമകാരികളാകുന്നു. മുമ്പ് ഹോട്ടലുകളിൽനിന്നും മ​റ്റും ഭക്ഷണാവശിഷ്ടങ്ങൾ ധാരാളമായി കിട്ടിയിരുന്നത് ഇപ്പോൾ കിട്ടുന്നില്ല.കച്ചവടത്തിലെ കുറവാണ് കാരണം. അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യത്തിലാണ് ഇപ്പോൾ ഇവയുടെ നോട്ടം. റോഡരികിൽത്തന്നെ ഇവ തള്ളുന്നതിനാൽ നായ്ക്കൾക്ക് മാലിന്യംതേടി അലയേണ്ടി വരുന്നില്ല. അറവുമാലിന്യങ്ങളും കോഴിയവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം പലരും ഉപേക്ഷിക്കുന്നത് വഴിയോരത്താണ്. ഇവിടെ തെരുവുനായ്ക്കളുടെ പിടിവലിയാണ്. ഈ സമയത്ത് ഇതുവഴിയെത്തുന്ന യാത്രക്കാർ ഭയക്കണം. അല്ലെങ്കിൽ തെരുവ് നായ്ക്കളുടെ ആക്രമണം ഉറപ്പാണ്. നായ്ക്കളെ പിടികൂടുന്നതിനും മ​റ്റും നടപടിയെടുക്കാത്തതിനും തദ്ദേശ സ്ഥാപന മേധാവി പറയുന്നത് അനിമൽ ബെർത്ത് കൺട്രോൾ വിഭാഗത്തിന് കൊവിഡ് കാലയളവിൽ പരിമിതികളുണ്ടെന്നാണ്.