തൃക്കാക്കര: വൈഗ കൊലക്കേസിൽ പ്രതിയായ പിതാവ് സാനു മോഹൻ ഇന്നലെ വീണ്ടും കങ്ങരപ്പടിയിലെ ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലെത്തിയത് തികച്ചും അക്ഷോഭ്യനായി. പക്ഷേ, പരിചയക്കാരെ കണ്ടപ്പോൾ ആകെ തളർന്നു. ഫ്ളാറ്റിനുള്ളിലെ തെളിവെടുപ്പ് കഴിഞ്ഞ് താഴെയെത്തിയപ്പോൾ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ സാനുവിനെ കാണാൻ കാത്തുനിന്നിരുന്നു. ഇവരെ കണ്ടതോടെ സാനു അല്പസമയം കൈകൂപ്പി മിണ്ടാതെ നിന്നു.
രാവിലെ 11 മണിയോടെയായിരുന്നു അഞ്ചുവർഷം സാനുവും കുടുംബവും താമസിച്ചിടത്ത് തെളിവെടുപ്പ്. ജനങ്ങളുടെ പ്രതിഷേധവുണ്ടാകുമോയെന്ന ആശങ്കയിൽ വൻ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. അര മണിക്കൂറിലേറെ ഫ്ലാറ്റിൽ തെളിവെടുത്തു. ഇവിടെ നിന്ന് ഇറങ്ങിയ ശേഷം വൈഗയുമായുള്ള യാത്രയ്ക്കിടെ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞെന്ന് പറഞ്ഞ എച്ച്.എം.ടി കമ്പനിയുടെ പരിസര പ്രദേശത്ത് ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
വൈഗയെ ഉപേക്ഷിച്ച മുട്ടാർ പുഴയരികിലായിരുന്നു പിന്നെ തെളിവെടുപ്പ്. ഇവിടെ മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപത്തെ ഇടറോഡിലൂടെ കാർ ഓടിച്ചു വന്ന ശേഷം വൈഗയെ വെള്ളത്തിലേക്ക് ഇടുകയായിരുന്നുവെന്നാണ് സാനു പൊലീസിന് നൽകിയ മൊഴി. കാറിൽ വൈഗയെ കൊണ്ടുവന്നതും തോളിൽ പൊക്കിയെടുത്ത് കൊണ്ടുപോയി പുഴയിൽ എറിഞ്ഞ രീതികളും സാനു പൊലീസിനും ജനങ്ങൾക്കും മുന്നിൽ ആവിഷ്കരിച്ചു.
മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് സാനുവിനെയും ഭാര്യ രമ്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇന്നലെ തൃക്കാക്കര എ.സി.പി ഓഫീസിൽ പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു വിളിച്ച യോഗത്തിൽ വൈഗയെ പോസ്റ്റ്മോർട്ടം ചെയ്ത കളമശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ ഡോ. എ.കെ.ഉന്മേഷ്, കാക്കനാട് റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിലെ രാജലക്ഷ്മി എന്നിവരും പങ്കെടുത്തു.ഇന്ന് സാനുവിനെ കോയമ്പത്തൂരിൽ തെളിവെടുപ്പിന് കൊണ്ടുപോകും
മുട്ടാർ സാനുവിന്
പരിചിതം
വൈഗയെ ഉപേക്ഷിച്ച മഞ്ഞുമ്മൽ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്തെ ഒരു വീടിന്റെ ഇന്റീരിയർ വർക്ക് ചെയ്തത് സാനു മോഹനാണ്. ഈ പരിസരം ഇയാൾക്ക് സുപരിചിതമായതിനാലാണ് വൈഗയെ ഉപേക്ഷിക്കാൻ ഇവിടം തിരഞ്ഞെടുത്തത്. വൈഗയുടെ രക്തത്തിൽ അമിതമായ തോതിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതു സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. ആലപ്പുഴയിൽ നിന്ന് വരുംവഴി ഇടയ്ക്ക് ബേക്കറിയിൽ കയറി മകൾക്ക് ഭക്ഷണവും ജ്യൂസും മറ്റും വാങ്ങി നൽകിയെന്ന് പറയുന്ന സാനു മദ്യം നൽകിയതായി സമ്മതിച്ചിട്ടില്ല.
വൈഗയുടെ ഫോൺ
ബീഹാറിൽ
മാർച്ച് 21ന് വൈഗയുമായി മുട്ടാറിലേക്ക് പോകും വഴി കളമശേരി എച്ച്.എം.ടിക്ക് സമീപം സാനു രണ്ട് മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചിരുന്നു. ഇതിൽ വൈഗ ഉപയോഗിച്ച ഫോൺ ബീഹാർ സ്വദേശിയായ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് ലഭിച്ചത്. ഏതാനും ദിവസം മുമ്പ് ഈ ഫോൺ ഓണാക്കിയതിനെ തുടർന്നാണ് ഇയാളെ കണ്ടെത്താനായത്. ഇയാൾ ബീഹാറിൽ നിന്ന് ഉടനെ മടങ്ങിയെത്തുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അഞ്ച് വർഷം മുമ്പ് സാനുവും കുടുംബവും പൂനെയിൽ നിന്ന് ഒരു ഫോക്സ് വാഗൻ പോളോ കാർ കൊണ്ടുവന്നിരുന്നു. ഇത് ആക്രി വിലയ്ക്ക് വിറ്റത് കോയമ്പത്തൂരിലായിരുന്നു. അതിനാൽ ഇത്തവണ ഫോക്സ് വാഗൻ അമിയോ കാർ വിൽക്കാനും ഇവിടെയെത്തിയെങ്കിലും സംശയം തോന്നി അവർ കാർ വാങ്ങിയില്ല. അതിനാൽ മറ്റൊരാൾക്കാണ് വിറ്റത്. ശേഷം ബസിലായിരുന്നു സഞ്ചാരം. ചിലപ്പോൾ ലോറികളെയും ആശ്രയിച്ചു.