തൃക്കാക്കര: കൊവിഡ് വാക്സിനേഷൻ ലഭ്യമാവണമെങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണമെന്നുകേട്ട് ആരും ഓൺലൈൻ സെന്ററുകളിലേക്ക് ഓടേണ്ട. എറണാകുളം ജില്ലയിൽ ഓൺലൈനിൽ വാക്സിനേഷൻ എടുക്കേണ്ട തീയതി ബുക്കുചെയ്യാനാവില്ല. ആരോഗ്യവകുപ്പ് നടപ്പാക്കിയ വാക്സിനേഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം താളംതെറ്റിയ നിലയിലാണ്.
ഇന്നലെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളാണ് അക്ഷയ സെന്ററുകളിൽ വാക്സിനേഷൻ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാനെത്തിയത്.
ഓൺലൈൻ പോർട്ടലായ https://selfregistration.cowin.gov.in/ സൈറ്റിൽ കയറിയാൽ മൊബൈൽ നമ്പർ കൊടുക്കണം. തുടർന്ന് ലഭിക്കുന്ന ഒ.ടി.പി അടിച്ചുകൊടുക്കണം. താമസിക്കുന്ന പ്രദേശത്തിന്റെ പിൻകോഡ് അടിക്കുമ്പോഴാണ് വാക്സിൻ എടുക്കേണ്ട തീയതി തിരഞ്ഞെടുക്കാനാവുക. വാക്സിൻ എടുക്കേണ്ട തീയതികൾ ഒന്നും ലഭ്യമല്ലെന്നാണ് മറുപടി ലഭിക്കുന്നത്. കൊവിഡ് വാക്സിന്റെ അഭാവം മൂലമാണ് ഓൺലൈൻ പോർട്ടലിൽ തീയതി ലഭിക്കാത്തതെന്നാണ് വിവരം.
മുൻപ് ആശുപത്രികളിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരുന്നു. ക്യൂ ഒഴിവാക്കാൻ ഇന്നലെ മുതൽ ആരോഗ്യവിഭാഗം ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ കൊവിഡ് വാക്സിനേഷൻ സെന്ററുകളിൽ മരുന്ന് നൽകൂവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ജനങ്ങൾക്ക് ഓൺലൈൻ സെന്ററുകൾ ആശ്രയിക്കേണ്ടിവന്നത്. അതാകട്ടെ ആളുകളെ വലയ്ക്കുകയും ചെയ്തു.