കളമശേരി: കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള ഊർജിത നടപടികൾ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏർപ്പെടുത്തി. സന്ദർശകരെ കർശനമായി നിയന്ത്രിക്കും. അത്യാവശ്യഘട്ടത്തിൽ വരുന്ന സന്ദർശകർ രണ്ട് ഡോസ് വാക്‌സിൻ എടുത്തവരോ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നെഗറ്റീവായവരോ ആയിരിക്കണം. ഒരു രോഗിയുടെകൂടെ ഒരു കൂട്ടിരിപ്പുകാരനെയേ അനുവദിക്കൂ. മാസ്ക്, സാനിറ്റൈസർ, സാമൂഹികഅകലം എന്നിവ കർശനമായി പാലിക്കണം.
ജനറൽ മെഡിസിൻ, പൾമനോളജി ഒ.പികൾ ഇനി അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല . മറ്റു ഒ.പികളുടെ പ്രവർത്തനസമയം രാവിലെ 9മുതൽ 11വരെയായി ക്രമീകരിച്ചു. ഒ.പി കളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ചെറിയ അസുഖങ്ങൾക്ക് പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ ചികിത്സതേടണം . തുടർച്ചയായി മരുന്ന് കഴിക്കുന്നവർക്ക് ഡോക്ടർമാരുടെ ചീട്ട് പ്രകാരം പരമാവധി രണ്ടുമാസത്തേക്കുള്ള മരുന്ന് ലഭ്യത അനുസരിച്ച് ഫാർമസിയിൽനിന്ന് നൽകും . ഇതിന് കൃത്യമായ കുറിപ്പടിയുമായി ബന്ധുക്കൾ വന്നാൽമതി. ആശുപത്രിയിലും പരിസരങ്ങളിലും കൂട്ടംകൂടി നിൽക്കുന്നത് കർശനമായി നിരോധിച്ചു .ആശുപത്രി കാന്റീനിൽ നിർബന്ധമായും സാമൂഹിക അകലം പാലിക്കണം. കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നത് കർശനമായി നിരോധിച്ചതായും ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ഗീത നായർ പറഞ്ഞു.