ചോറ്റാനിക്കര:ചോറ്റാനിക്കരയിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ തൃശൂർ പാവറട്ടി മണപ്പാട്ട് വെളുത്തേടത്ത് വീട്ടിൽ മഹേഷിന്റെ ( 41)മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. കൊവിഡ് പരിശോധനാഫലം വൈകിയതിനെത്തുടർന്നാണ് പോസ്റ്റ്മോർട്ടം വൈകിയത്.
തൃശൂർ കുട്ടനെല്ലൂരിൽ വച്ച് മൂവാറ്റുപുഴ വലിയകുളങ്ങര വീട്ടിൽ കെ.എസ്. ജോസിന്റെ മകൾ ഡോ. സോനയെ അവരുടെ സ്വന്തം ക്ളിനിക്കിൽ വച്ച് പിതാവിന്റെ മുന്നിൽ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മഹേഷ്. 2020 സെപ്തംബർ 29നായിരുന്നു സംഭവം.
ഈ കേസിൽ അറസ്റ്റിലായ ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി റദ്ദാക്കി. പിന്നീട് ഒളിവിലായിരുന്നു. സോനയുമായി മഹേഷിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. മഹേഷിനെതിരെ സോന ഒല്ലൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതേത്തുടർന്നുള്ള തർക്കങ്ങളാണ് കൊലയിൽ കലാശിച്ചത്.
കഴിഞ്ഞ 20നാണ് ഇയാൾ ചോറ്റാനിക്കരയിലെ ലോഡ്ജിൽ മുറിയെടുത്തത്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വ്യാഴാഴ്ച ലോഡ്ജ് ജീവനക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് മുറി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ചോറ്റാനിക്കര പൊലീസാണ് കേസ് അന്വേേഷിക്കുന്നത്.