കൊച്ചി: കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായതോടെ രാജ്യത്തു തന്നെ ഏറ്റവുമധികം രോഗികൾ എറണാകുളം ജില്ലയിൽ. ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 27.95 ശതമാനമാണ് - നൂറുപേരെ പരിശോധിച്ചാൽ 28 രോഗബാധിതർ. കീഴ്‌മാട് പഞ്ചായത്തിൽ ഇത് 48 വരെയെത്തി.
കൊവിഡ് രണ്ടാം വ്യാപനത്തിന്റെ തുടക്കം മുതൽ രോഗികളുടെ എണ്ണത്തിൽ എറണാകുളം ഒന്നാമതാണ്.ജനസംഖ്യാടിസ്ഥാനത്തിൽ രാജ്യത്ത് തന്നെ ഏറ്റവുധികം രോഗബാധിതർ ജില്ലയിലാണെന്ന് പൊതുജനാരോഗ്യ വിദഗ്ദ്ധനായ ഡോ. പത്മനാഭ ഷേണായി വിലയിരുത്തുന്നു. ഡൽഹി, പൂനെ, മുംബയ് എന്നിവിടങ്ങളിലേക്കാൾ എറണാകുളത്തേത് ഉയർന്ന നിരക്കാണ്.
കൂടുതൽ പരിശോധന നടന്ന വ്യാഴാഴ്ചയാണ് പോസിറ്റിവിറ്റി ഏറ്റവും വർദ്ധിച്ചത്. ജില്ലയിലെ 45 പഞ്ചായത്തുകളിൽ 25 ശതമാനം കടന്നു. കീഴ്‌മാടിൽ 48,വരാപ്പുഴയിൽ 45 ശതമാനം വരെയത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇവ.
ജില്ലയിലെ സ്ഥിതി (വെള്ളി)
ആകെ രോഗികൾ : 29,708
നിരീക്ഷണത്തിൽ : 62,228
ഏപ്രിൽ 10 മുതൽ 24 വരെ
24 : 3200
23 : 4,548
22 : 4,396
21 : 3980
20 : 3212
19 : 1781
18 : 2835
17 : 2187
16 : 1391
15 : 1219
14 : 1185
13 : 1162
12 : 779
11 : 842
10 : 977
ജാഗ്രത പാളരുത്
എറണാകുളത്ത് 10 ലക്ഷം പേരിൽ 1,300 പേർക്ക് ഒരുദിവസം രോഗം സ്ഥിരീകരിക്കുമ്പോൾ ഡൽഹിയിലും മുംബയിലും നിരക്ക് കുറവാണ്. കോഴിക്കോട്ടും വർദ്ധിക്കുന്നു. മറ്റു ജില്ലകളിലും ഇതാവർത്തിക്കാം. ജാഗ്രതാനിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതും വൈറസിന് വന്ന വ്യതിയാനവും വർദ്ധിച്ച ജനസംഖ്യയുമാണ് വ്യാപനം രൂക്ഷമാക്കിയത്.
ഡോ. പത്മനാഭഷേണായി,
ക്ളിനിക്കൽ ഡയറക്ടർ, കെയർ
തിങ്കളാഴ്ച മുതൽ കുറയും
തിങ്കളാഴ്ച മുതൽ രോഗികളുടെ എണ്ണം കുറയുമെന്നാണ് പ്രതീക്ഷ. രോഗവ്യാപനം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചു. കീഴ്‌മാടിലെ നിരക്ക് 20 ആയി കുറഞ്ഞു. വ്യാപനം രൂക്ഷമായ മേഖലകളിൽ പരിശോധന വർദ്ധിപ്പിച്ചു.
എസ്. സുഹാസ്, ജില്ലാ കളക്ടർ