കൊച്ചി: കൊവിഡിനെ ചെറുക്കാൻ സംസ്ഥാനത്തൊട്ടാകെ ബാധകമായ പൊതു ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ജില്ലയിലും ഈ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഇന്നു മുതൽ ബാധകമാവുകയെന്ന് കളക്ടർ എസ്. സുഹാസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പകരമാണ് പുതിയ നിർദ്ദേശങ്ങൾ.
* കടകളും റസ്റ്ററന്റുകളും രാത്രി 7.30 വരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം രാത്രി ഒൻപതു വരെ തുടരാം. കടകളിൽ പൊതുജനങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. കടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ചുരുക്കണം. പാഴ്സൽ, ഹോം ഡെലിവറി എന്നിവ പ്രോത്സാഹിപ്പിക്കണം.
* ആരാധനാലയങ്ങളിൽ 50 ആളെ മാത്രമേ ഒരു സമയം പ്രാർത്ഥനയ്ക്ക് അനുവദിക്കൂ. രണ്ടു മീറ്റർ സാമൂഹിക അകലം പാലിച്ചുവേണം പങ്കെടുക്കാൻ.
* സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ യോഗങ്ങളും ഓൺലൈൻ മുഖേന മാത്രമേ നടത്താവൂ.
* ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സിനിമാ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യം, ക്ലബുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, സ്വിമ്മിംഗ് പൂളുകൾ , പാർക്കുകൾ, ബാറുകൾ എന്നിവ പൂർണമായും അടച്ചിടണം.
* മേയ് ഒന്നിനും രണ്ടിനും വോട്ടെണ്ണൽ പ്രക്രിയക്കുള്ള പ്രവർത്തനങ്ങളും അത്യാവശ്യ സർവീസുകളും മാത്രമേ അനുവദിക്കൂ. വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ നിർബന്ധമായും കൊവിഡ് വാക്‌സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ചെയ്ത കൊവിഡ് നെഗറ്റീവ് ആണെന്ന ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ റിസൽട്ടോ കൈയിൽ കരുതണം. .
* സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മതപരമായ കൂട്ടം കൂടലുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചു.
* ശനിയാഴ്ച സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. അവശ്യ സർവീസുകൾ മാത്രമേ ശനി ഞായർ ദിവസങ്ങളിൽ അനുവദിക്കൂ.
* ജില്ലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി കൺട്രോൾ റൂം തുറക്കും. തൊഴിലാളികൾ അവരുടെ നിലവിലുള്ള ഇടങ്ങളിൽ തുടരണം.