pic
കാട്ടാന നശിപ്പിച്ച വാഴത്തോട്ടം പഞ്ചായത്തു വൈസ് പ്രസിഡന്റ് ജിൻസിയ ബിജു സന്ദർശിക്കുന്നു

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ നേര്യമംഗലം പാലത്തിനോട് ചേർന്നുള്ള ജനവാസമേഖലയിലെ വീടുകളിലെ പറമ്പുകളിൽ കഴിഞ്ഞദിവസം രാത്രി കാട്ടാനയെത്തി വ്യാപകമായി കൃഷി നശിപ്പിക്കുകയും പരിഭ്രാന്തിപരത്തുകയും ചെയ്തു. മാറാട്ടിൽ നസറുദ്ദീൻ മൗലവി, കുഞ്ഞി ഖാദിർ, കയ്യാക്കുട്ടി, പോണാക്കുടി അലിയാർ, മാമ്പിള്ളിക്കുടി രാമൻ എന്നിവരുടെ ഏത്തവാഴ, കൊക്കോ, കപ്പ, ചേന, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ആദ്യമായിട്ടാണ് ആനകൾ ഇവിടെയെത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇതിനുമുമ്പ് പലപ്പോഴായി കാട്ടുപന്നികളുടെ ആക്രമണം കൃഷിയിടങ്ങളിലും മറ്റും ഉണ്ടായിട്ടുണ്ട്. തൊട്ടടുത്തുള്ള വനത്തിൽനിന്നും പെരിയാർ കടന്നാണ് ആനകൾ എത്തിയതെന്നാണ് നിഗമനം. പ്രദേശവാസികളുടെ ആശങ്കയും ഭീതിയും അകറ്റി ജീവന് സംരക്ഷണം നൽകാനും, കൃഷി നശിച്ച കർഷകർക്ക്‌ അർഹമായ നാശനഷ്ടം നൽകാനും അധികാരികൾ തയ്യാറാകണമെന്ന് സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു ആവശ്യപ്പെട്ടു.