ആലുവ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുതരമായ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുതിർന്ന കോൺഗ്രസ് നേതാവും 27 വർഷത്തോളം ആലുവ എം.എൽ.എയുമായിരുന്ന കെ. മുഹമ്മദാലിക്കെതിരെ നടപടിയാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രന് പരാതി.
ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ ഗ്രൂപ്പ് നേതാവുമായ ബാബു പുത്തനങ്ങാടിയാണ് കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നൽകിയത്.
ആലുവ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മരുമകൾ ഷെൽന നിഷാദിനെ വിജയിപ്പിക്കുന്നതിന് പരസ്യമായും രഹസ്യമായും കെ. മുഹമ്മദാലി പ്രവർത്തിച്ചെന്നാണ് പരാതി. ഷെൽനക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത് മുഹമ്മദാലിയാണ്. കൂടാതെ ഷെൽനക്ക് വോട്ടുചെയ്യണമെന്ന് നിരവധി കോൺഗ്രസ് അനുഭാവികളെ ഫോണിൽവിളിച്ച് അഭ്യർത്ഥിച്ചു. ഇടത് സർക്കാരിന് തുടർഭരണം ലഭിക്കുമെന്നും വോട്ടെടുപ്പ് ദിനത്തിൽ ഷെൽന വിജയിക്കുമെന്നും മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു
27 വർഷക്കാലം എം.എൽ.എയാകാൻ അവസരം നൽകിയ പാർട്ടിയെ വഞ്ചിച്ച സാഹചര്യത്തിൽ കെ. മുഹമ്മദാലിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ ചീഫ് തിരഞ്ഞെടുപ്പ് ഏജന്റ് കൂടിയായ ബാബു പുത്തനങ്ങാടിയുടെ ആവശ്യം.
2006ൽ സി.പി.എമ്മിലെ എം.എം. യൂസഫാണ് കെ. മുഹമ്മദാലിയെ പരാജയപ്പെടുത്തിയത്. ഇതോടെയാണ് 27 വർഷമായി ഉണ്ടായിരുന്ന എം.എൽ.എ പദവി നഷ്ടമായത്. എം.ഒ. ജോണിന്റെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പുകാർ കാലുവാരി തോൽപ്പിച്ചതാണെന്നാരോപിച്ച് മുഹമ്മദാലി രംഗത്തെത്തിയെങ്കിലും ആർക്കെതിരെയും പാർട്ടിതല നടപടിയുണ്ടായില്ല. തുടർന്ന് മുഹമ്മദാലി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
2011ൽ അൻവർ സാദത്തിനെ ഇറക്കി മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചെങ്കിലും കെ. മുഹമ്മദാലി അപ്പോഴേക്കും പൊതുപ്രവർത്തനരംഗത്ത് സജീവമല്ലാതായിരുന്നു.