കൊച്ചി: ജില്ലയിലെ 57 പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം കടന്ന സാഹചര്യത്തിൽ സമ്പൂർണ നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനതല വിദഗ്ദ്ധസമിതിക്ക് ശുപാർശ ചെയ്യും. 100 പേരിൽ 30 പേർക്ക് രോഗം കണ്ടെത്തുന്നതിനാൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കാനും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. മാർക്കറ്റുകളിൽ പകുതി അടച്ചിടും. കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം കൂടുതൽ കർശനമായി നടപ്പാക്കും. അഗ്നിശമനസേന,
നാവികസേന എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കും. വാർഡുതല ജാഗ്രതാസമിതികൾ കൂടുതൽ ഫലപ്രദമാക്കും.

പുതുതായി 10000 ഡോസ് വാക്സിൻകൂടി ജില്ലയ്ക്ക് ലഭിച്ചു. ഇന്ന് 27 കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യം ഒരുക്കും.

മേയർ അഡ്വ.എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളക്ടർ എസ്. സുഹാസ് തുടങ്ങിയവർ ഓൺലൈനായി നടന്ന യോഗത്തിൽ പങ്കെടുത്തു.