ഇടുക്കി: തമിഴ്‌നാട്ടിൽ നിന്നെത്തി ഇരട്ടവോട്ട് ചെയ്യുന്നതു തടയാൻ ഇടുക്കി ജില്ലയുടെ അതിർത്തി ചെക്‌പോസ്റ്റുകളിൽ കേന്ദ്ര സായുധ സേനയെ വിന്യസിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. സായുധസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ 40 പേരുടെ സംഘത്തെയാണ് കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ, കുമളി ചെക്‌പോസ്റ്റുകളിൽ വിന്യസിച്ചത്. കേരളത്തിലേക്ക് വരുന്നവരുടെ രേഖകൾ ചെക്‌പോസ്റ്റുകളിൽ പരിശോധിക്കും. യാത്രാലക്ഷ്യം കൃത്യമായി ബോധ്യപ്പെടുത്തുന്നവരെ മാത്രമേ കടത്തിവിടൂ. ഇരു സംസ്ഥാനങ്ങളിലും വോട്ടുള്ളവർ ഇവിടെ കള്ളവോട്ട് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥികളായ ഇ.എം. അഗസ്തി, സിറിയക് തോമസ്, ഡി. കുമാർ എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നിർദേശം നൽകിയത്.