തൊടുപുഴ: 2020-21 വർഷത്തെ പദ്ധതി നിർവഹണത്തിൽ 116.4% തുകയും ചിലവഴിച്ച് തൊടുപുഴ ബ്ലോക്ക്പഞ്ചായത്ത് സംസ്ഥാനതലത്തിൽ നാലും ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ബഡ്‌ജറ്റ് വിഹിതമായി അനുവദിച്ച 2.46 കോടി രൂപയ്ക്ക് പുറമേ അധിക വിഹിതമായി ലഭിച്ച 40 ലക്ഷം രൂപ കൂടി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയാണ് തൊടുപുഴ ബ്ലോക്ക്പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. അംഗൻവാടി, പകൽ വീട്, റോഡുകൾ, ചെക്ക്‌ഡാമുകൾ എന്നിവയുടെ നിർമ്മാണം, വിവിധ കുടിവെള്ള പദ്ധതികൾ, വനിതാ ക്ഷീരകർഷകർക്ക്കാലിത്തീറ്റ സബ്സിഡി വിതരണം, നെൽകൃഷിക്ക് കൂലിച്ചിലവ്, പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, മുച്ചക്രവാഹന വിതരണം, ലൈഫ്, പി.എം.എ.വൈ ഗുണഭോക്താക്കൾക്ക് വിഹിതം നൽകൽ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ മേഖലയിൽപ്പെട്ട ആളുകൾക്കും പ്രയോജനപ്രദമായ പദ്ധതികളാണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്നടപ്പിലാക്കിയത്. ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒറ്റക്കെട്ടായ പ്രവർത്തനം കൊണ്ടാണ് ശ്രദ്ധേയമായ ഈ നേട്ടം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ട്രീസ ജോസ് അറിയിച്ചു.