തൊടുപുഴ: കൊവിഡിന്റെ രണ്ടാം തരംഗം ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വീണ്ടും കനത്ത തിരിച്ചടിയാകുമെന്ന് ആശങ്ക. പ്രളയത്തിന് ശേഷം വന്ന കൊവിഡ് മഹാമാരിയെ തുടർന്ന് ഒരുവർഷത്തിലേറെയായി നിശ്ചലമായി കിടന്ന ടൂറിസം മേഖല ഉയിർത്തെഴുന്നേൽപ്പിന്റെ പാതിയിലേക്ക് വരുന്നതിനിടെയാണ് വെള്ളിടിപോലെ രണ്ടാം തരംഗം രംഗപ്രവേശം ചെയ്യുന്നത്. ടൂറിസം മേഖലയെ മാത്രം ആശ്രയിച്ച് നേരിട്ടും അല്ലാതെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളിൽ കഴിഞ്ഞുവരുന്നത്. മാസങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കൊവിഡിന് അൽപ്പം ശമനമുണ്ടാകുകയും ടൂറിസംമേഖലയിലെ നിയന്ത്രണങ്ങൾ സർക്കാരും ജില്ലാഭരണകൂടവും ഒഴിവാക്കിയതും. തുടർന്ന് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിംഗ് ആരംഭിക്കുകയും സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ എത്തിതുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് വ്യാപന നിരക്ക് വർദ്ധിക്കുകയും കഴിഞ്ഞ ദിവസം മുതൽ സർക്കാർ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുകയും ചെയ്‌തോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വറുതിയിലേക്കാണ് നീങ്ങുന്നത്.

ബുക്കിംഗ് കുറയുന്നു

ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും ബുക്കിംഗുകൾ കഴിഞ്ഞ ദിവസം മുതൽ ട്രാവൽ ഏജൻസികൾ റദ്ദുചെയ്തു തുടങ്ങിയിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്ക് വിളിച്ച് അന്വേഷണങ്ങളും കുറഞ്ഞു വരുകയാണ്. ഇതെല്ലാം കടുത്ത പ്രതിസന്ധി സൃഷ്‌ക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കാനുള്ള തീരുമാനവും തിരിച്ചടിയാകും. ഒന്നരമാസം കൂടി കഴിഞ്ഞാൽ കാലവർഷം എത്തുമെന്നതിനാൽ ഈ വർഷം വിനോദസഞ്ചാരമേഖലയിൽ ഉണർവുണ്ടാകാനുള്ള സാധ്യത വിരളമാണ്. നിലവിലെ സ്ഥിതി നിയന്ത്രണ വിധേയമാകുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്‌തെങ്കിൽ മാമ്രേ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ഇനി പ്രതീക്ഷയ്ക്കു വകയുള്ളൂ. വൻതുക വാടകയും വൈദ്യുതി ചാർജും മറ്റും നൽകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ നിലനിൽപ്പു തന്നെ പരുങ്ങലിലാകും.

അനുബന്ധ മേഖലയും ദുരിതത്തിൽ

ടൂറിസ്റ്റ് ബസുകളുടെയും ടാക്‌സി ഉടമകളുടെയും ഗൈഡുകളുടെയും മറ്റും സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ ഒരുവർഷമായി ഷെഢിൽ കയറ്റിയിട്ടിരിക്കുകയാണ് ടൂറിസ്റ്റ് ബസുകൾ. ടൂറിസം മേഖലയെ മാത്രം ലക്ഷ്യമിട്ട് ജില്ലയിടെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച ടാക്‌സി ട്രിപ്പ് സർവീസ് തൊഴിലാളികളും ഏറെ ആശങ്കയിലാണ്. ഇവ പുറത്തിറക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലേക്കാണ് വീണ്ടുംകാര്യങ്ങളെത്തിച്ചേരുന്നത്. ആഡിറ്റോറിയങ്ങൾ ഉൾപ്പെടെ നിർമിക്കുന്നതിനു ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്തവർ തുക തിരിച്ചടയ്ക്കാനാകാതെ ജപ്തി ഭീഷണിയിലാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. വിവിധ ടൂറിസം കേന്ദ്രങ്ങളിൽ ആരംഭിച്ച സ്വകാര്യ ബിസിനസ് സംരംഭകരും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.