kuvi

മൂന്നാർ: പെട്ടിമുടി ഉരുൾപെട്ടൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിടയിൽ പൊലീസ് സേന കൂടെ കൂട്ടിയ കുവി എന്ന വളർത്ത് നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിന്റെ തണലിലേയ്ക്ക് തിരികെയെത്തി.

ദുരന്തം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കിലോമീറ്ററുകൾക്കപ്പുറം പുഴയിൽ നിന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ച്ശ്രദ്ധ നേടിയ നായയാണ് കുവി. കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ ഒറ്റപ്പെട്ട് വീടിന് പുറകിൽ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവിൽ പോലീസ് ഓഫീസറുമായ അജിത് മാധവൻ ഏറ്റെടുത്ത് പരിപാലിച്ചു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്രയുടെ നിർദ്ദേശപ്രകാരം പൊലീസ് ഡോഗ് സ്‌ക്വാഡിനൊപ്പം വളർത്തി സംരക്ഷണം നൽകിവരുകയായിരുന്നു. ചെറുതോണിയിലെ ശ്വാനസംരക്ഷണ കേന്ദ്രത്തിലായിരുന്നു താമസം. ശ്വാനസേനയിലെ മറ്റ് അംഗങ്ങൾക്കൊപ്പം തുല്യപ്രാധാന്യവും പരിചരണവും നൽകിയാണ് പൊലീസ് കുവിയെ സംരക്ഷിച്ചിരുന്നത്.

കുടുംബത്തിലെ ഭൂരിഭാഗം പേരെയും കവർന്ന ഉരുൾപൊട്ടലിൽ ബാക്കിയായ ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നൽകിയത്. ദുരന്തത്തിൽ ഒറ്റപ്പെട്ട് മൂന്നാർ ടൗണിൽ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാൻ കുവിയെ തിരിച്ചുകിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു.സംസ്ഥാന പൊലീസ് മേധാവി കുവിയെ തിരികെ ബന്ധുക്കൾക്ക് നൽകുന്ന കാര്യം പരിഗണിക്കാൻ ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. തുടർന്നാണ് മൂന്നാർ ഡിവൈ.എസ്.പി സുരേഷ് . ആർ, ഇടുക്കി ഡോഗ് സ്‌ക്വാഡ് ഇൻചാർജ്ജ് എസ്.ഐ റോയ് തോമസ് എന്നിവരടങ്ങിയ പൊലീസ് സംഘം മൂന്നാറിൽ പളനിയമ്മ താമസിക്കുന്ന വീട്ടിൽ കുവിയെ എത്തിച്ചു നൽകിയത്. മറ്റ് പൊലീസ് നായ്ക്കളോടൊപ്പം കൂട്ടുകൂടി കഴിഞ്ഞിരുന്നതിനാൽ വീടിന്റെ അന്തരീക്ഷവുമായി ഇണങ്ങി വരുന്നതേയുളളു കുവി.