ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങൾ
ഇടുക്കി: രണ്ടാംഘട്ട കൊവിഡ് വ്യാപനം കുതിച്ചുയരുന്നതോടെ മഹാമാരിയുടെ കണ്ണി മുറിക്കാൻ ഇന്നും നാളെയും ജനം വീട്ടിലിരിക്കാൻ നിർദേശിച്ച് ജില്ലാ ഭരണകൂടം. ലോക് ഡൗണിന് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്.
നിയന്ത്രണങ്ങളുടെ ഭാഗമായി ഈ ദിവസങ്ങളിൽ അനാവശ്യ യാത്രകൾ അനുവദിക്കില്ല. ജില്ലാ അതിർത്തികളിലും താലൂക്ക് ആസ്ഥാനങ്ങളിലും പ്രധാന റോഡുകളിലും പൊലീസ് പരിശോധനയുണ്ടാവും. അവശ്യസേവന വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഐഡികാർഡ് കാണിച്ച് യാത്ര ചെയ്യാം.
യാത്രകൾ അനാവശ്യമെന്ന് കണ്ടെത്തിയാൽ പിഴ ഈടാക്കുകയോ യാത്രക്കാരെ മടക്കി അയയ്ക്കുകയോ ചെയ്യും. അനുസരിക്കാത്തവരെ അറസ്റ്റ് ചെയ്ത് നീക്കും.
ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി. യോഗത്തിൽ ഡി.എം.ഒ ഡോ. എൻ. പ്രിയ, എൻ.എച്ച്.എം ജില്ലാ കോർഡിനേറ്റർ ഡോ. സുജിത്ത് സുകുമാരൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോൻ തുടങ്ങി വകുപ്പ്തല മേധാവികൾ പങ്കെടുത്തു.
നിയന്ത്രണങ്ങൾ ഇങ്ങനെ
ഇന്നും നാളെയും റസ്റ്റോറന്റുകളിൽ പൂർണമായും പാഴ്‌സൽ, ഹോം ഡെലിവറി മാത്രം.
പലചരക്ക്, പച്ചക്കറി, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവ വിൽക്കുന്ന കടകൾ മാത്രം പ്രവർത്തിക്കും.
സർക്കാർ, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങൾക്ക് അവധിയാണ്. തോട്ടം മേഖലകളിലെയടക്കം മുഴുവൻ ജോലികളും നിറുത്തിവയ്ക്കണം
അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ആഫീസുകൾ പ്രവർത്തിക്കും. അവിടത്തെ ജീവനക്കാർക്ക് സഞ്ചരിക്കാം.
അടിയന്തര യാത്രക്കാർ, രോഗികൾ, പ്രതിരോധ കുത്തിവയ്പ് എടുക്കാൻ പോകുന്നവരിൽ ഒരാൾ തിരിച്ചറിയൽ രേഖകൾ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കൊവിഡ് അനുബന്ധ ചുമതലകളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്ക് യാത്രാ വിലക്ക് ഇല്ല.
ഡി.ടി.പി.സി.യുടെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കില്ല
കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ 75 പേർ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിൽ നിന്ന് ഇത്തരം ചടങ്ങുകൾക്ക് വരുന്നവരെ തടയില്ല. വിവാഹചടങ്ങുകളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നവർ അക്കാര്യം പരിശോധകരെ വ്യക്തമായി ധരിപ്പിക്കണം. ചടങ്ങ് സംഘടിപ്പിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
രാത്രി കർഫ്യൂ കർശനമായിരിക്കും
വാക്‌സിനേഷനുണ്ടാകും
ജില്ലയിലെ എല്ലാ താലൂക്കുകളിലും മൂന്നോ നാലോ വീതം സ്ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഉണ്ടാകും.
നാളെ ദീർഘദൂര ബസുകൾ മാത്രം
ജില്ലയിൽ നിന്ന് സർവീസ് നടത്തുന്ന ദീർഘദുര സർവീസ് ഒഴികെയുള്ള ബസുകൾ നാളെ സർവീസ് നിറുത്തിവയ്‌ക്കേണ്ടതാണെന്ന് റീജിയണൽ ട്രാൻസ്‌പോർട്ട് ആഫീസർ അറിയിച്ചു. ഇന്ന് നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ തടസമുണ്ടാകാതിരിക്കാൻ ബസുകൾ സർവീസ് നടത്തണം. കൂടാതെ 26 മുതൽ മേയ് ഏഴ് വരെ തൊടുപുഴ സബ് ആർ.ടി ഓഫീസിൽ ഡ്രൈവിങ് ടെസ്റ്റ് ഉണ്ടായിരിക്കില്ല.