za

തൊടുപുഴ:അസംബ്‌ളി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ന്യൂമാൻ കോളേജിൽ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. വോട്ടെണ്ണലിന് മുന്നോടിയായി തിരഞ്ഞെടുപ്പ് നിരീക്ഷകർ ഏപ്രിൽ 30ന് തന്നെ അതത് മണ്ഡലങ്ങളിലെത്തും. റിട്ടേിഗ്ഓഫീസർമാർ ഉൾപ്പെടെയുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരിശീലനം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്ക് തിങ്കളാഴ്ചയാണ് പരിശീലനം.

കൗണ്ടിംഗിനായി എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയതായി കളക്ടർ പറഞ്ഞു. മേയ് രണ്ടിന് രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. ആദ്യം പോസ്റ്റൽ ബാലറ്റാണ് എണ്ണുക. എട്ടരയോടെ വോട്ടിംഗ് മെഷീൻ കൗണ്ടിംഗ് ആരംഭിക്കും.271 ബൂത്തുകളാണ് തൊടുപുഴ നിയോജക മണ്ഡലത്തിലുള്ളത്. വോട്ട് എണ്ണുന്നതിനായി മൂന്ന് കൗണ്ടിംഗ് ഹാളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോന്നിലും ആറ് ടേബിളുകൾ വീതമാണുണ്ടാവുക. ഒരു റൗണ്ടിൽ 18 ബൂത്തുകൾ എണ്ണാനാവും. ഇത്തരത്തിൽ 16 റൗണ്ടിൽ കൗണ്ടിംഗ് പൂർത്തിയാകും വിധമാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കൗണ്ടിംഗ് ഹാളിലും ഓരോ അസി. റിട്ടേണിംഗ് ഓഫീസർമാരെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വോട്ടെണ്ണലിനെത്തുന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ഇരിക്കുന്നതിനും പ്രത്യേകം ഇരിപ്പിടങ്ങളുണ്ടാവും. ഓരോ റൗണ്ട് കഴിയുമ്പോഴും വോട്ടെണ്ണൽ സംബന്ധിച്ച വിവരങ്ങൾ അറിയിക്കുന്നതിനും സംവിധാനമുണ്ട്. മാദ്ധ്യമ പ്രവർത്തകർക്കായും പ്രത്യേകം ഇരിപ്പിടങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലുണ്ടാവും.
5300 പോസ്റ്റൽ ബാലറ്റാണ് തൊടുപുഴയിലുള്ളത്. ഇതിനായി ഒരേ സമയം 500 വോട്ട് എണ്ണത്തക്ക രീതിയിൽ 10 ടേബിളുകളും ക്രമീകരിച്ചിട്ടുണ്ട്. പ്രധാന കൗണ്ടിംഗ് ഹാളുകൾക്ക് സമീപം തന്നെ ബാൽക്കണിയിലാണ് പോസ്റ്റൽ ബാലറ്റ് എണ്ണുന്നതിനുള്ള കൗണ്ടറും സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ വിവി പാറ്റ് കൗണ്ടിംഗിനായി പ്രത്യേക കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്. നറുക്കിട്ടെടുക്കുന്ന അഞ്ച് മെഷീനുകളാവും വിവി പാറ്റ് കൗണ്ടിംഗിന് എടുക്കുക. വോട്ടെണ്ണൽ തൽസമയം നേരിട്ട് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി റിട്ടേണിംഗ് ഓഫീസർ, ഒബ്‌സർവർ, കളക്ടർ, തഹസിൽദാർ എന്നിവർക്കായി വോട്ടെണ്ണൽ ഹാളിലെ സ്‌റ്റേജിൽ പ്രത്യേകം ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വോട്ടെണ്ണൽ കേന്ദ്രത്തിൽ വിവിധയിടങ്ങളിലായി നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൗണ്ടിങ് ജോലിക്കൾക്കായി 149 ഉം അനുബന്ധ ജോലിക്കായി 150 ഉം ഉദ്യോഗസ്ഥരെ ഇതിനോടകം നിയോഗിച്ചിട്ടുണ്ട്. എഡിഎം അനിൽ കുമാർ, ആർഡിഓ അനിൽ കെ. ഉമ്മൻ, തൊടുപുഴ തഹസിൽദാർ കെ.എം. ജോസുകുട്ടി, വിവിധ ഉദ്യോഗസ്ഥർ എന്നിവരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു.