കണ്ണൂർ :1991ലെ കോൺഗ്രസ് -ലീഗ് - ബി. ജെ. പി ബന്ധത്തിന് ശേഷം 2001 ലും വോട്ട് ധാരണയ്ക്ക് കോൺഗ്രസ് സമീപിച്ചതായി ബി. ജെ. പി മുൻ സംസ്ഥാന പ്രസിഡന്റും ധർമ്മടം മണ്ഡലത്തിലെ എൻ. ഡി. എ സ്ഥാനാർത്ഥിയുമായ സി.കെ. പത്മനാഭൻ വെളിപ്പെടുത്തി. അന്ന് കാസർഗോട്ട് നടന്ന ചർച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും എത്തിയിരുന്നു. താനും പി.പി. മുകുന്ദനും വേദപ്രകാശ് ഗോയലും ചർച്ചയിൽ പങ്കെടുത്തെന്നും പദ്മനാഭൻ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
“കോൺഗ്രസുകാർ ബി.ജെ.പി വോട്ടിനായി ശ്രമിക്കാറുണ്ട്. 1991 ൽ താൻ കാസർഗോഡ് പാർലമെന്റ് മണ്ഡലത്തിലും മാരാർജി മഞ്ചേശ്വരത്ത് നിയമസഭാ സീറ്റിലും സ്ഥാനാർത്ഥിയായിരുന്നു. അന്ന് കോൺഗ്രസും ലീഗുമായി ധാരണ ഉണ്ടായിരുന്നതായി ഞങ്ങൾക്ക് വിവരം കിട്ടി. അപ്പോൾ മാരാർജി ജയിക്കും.
ഞങ്ങൾക്ക് വളരെ സന്തോഷമായി. പക്ഷേ, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ സാഹചര്യങ്ങൾ മാറി. സത്യത്തിൽ പറ്റിക്കുകയായിരുന്നു. കോൺഗ്രസ് ഒരു മാരീചനാണ്.
കോൺഗ്രസിന് ബി. ജെ.പിയെ സ്വാധീനിക്കാൻ കഴിയുന്ന കാലം കഴിഞ്ഞു’. 2001ൽ താൻ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയായപ്പോഴും കോൺഗ്രസും ലീഗും വീണ്ടും സഖ്യത്തിനായി വന്നെന്നും സി.കെ.പദ്മനാഭൻ പറഞ്ഞു.
മാണി, കുഞ്ഞാലിക്കുട്ടി, പി.പി മുകുന്ദൻ, ബി..ജെ..പിയുടെ കേരള ചുമതലയുണ്ടായിരുന്ന വേദപ്രകാശ് ഗോയൽ എന്നിവർ യോഗം ചേർന്നു. സി..പി..എം വിരുദ്ധ വോട്ടുകളായിരുന്നു അവരുടെ ലക്ഷ്യം.
കോൺഗ്രസിനും ലീഗിനും വോട്ട് വേണമായിരുന്നു. ഇങ്ങനെ സമീപിക്കാൻ അവർക്ക് ഒരു മടിയും ഇല്ലായിരുന്നു. എന്നാൽ ന്യൂനപക്ഷ വോട്ടുകൾക്കായി ബി..ജെ..പിയെ തള്ളിപ്പറയുകയും ചെയ്യും. പഴയ തട്ടിപ്പുമായി വന്നാൽ വീഴുന്നവരല്ല ബി..ജെ..പിയെന്ന് അവർക്ക് ഇപ്പോൾ മനസിലായിക്കാണുമെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.