കണ്ണൂർ:മുമ്പ് പറഞ്ഞതൊന്നും ചെയ്യാൻ പറ്റാത്തതിനാലാവും പ്രധാനമന്ത്രി നരേന്ദ്ര മോദി ശരണം വിളിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രധാനമന്ത്രി നേരത്തേ കേരളത്തിൽ വന്നപ്പോൾ ചിലതെല്ലാം നടപ്പാക്കുമെന്ന് പറഞ്ഞിരുന്നു. പിന്നെ അതോർത്തത് ഇപ്പോഴാകും. അതൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്നോർത്ത് കാണും . അതുകൊണ്ട് ശരണം വിളിച്ചതാകാനാണ് സാദ്ധ്യതയെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.
പൊതുമേഖലാ സ്ഥാപനമായ സോളാർ എനർജി കോർപ്പറേഷനിൽനിന്ന് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പച്ചനുണയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അദ്ദേഹത്തിന് എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. അതാണ് നിരന്തരം നുണകൾ പറയുന്നത്. വൈദ്യുതി മേഖലയിൽ സ്വകാര്യവത്കരണം നടപ്പാക്കിയത് കോൺഗ്രസ് അല്ലേ . ബിജെപി അത് തീവ്രമാക്കി. രണ്ട്കൂട്ടർക്കും ഒരേ നയമാണ്.
@യു.ഡി. എഫും ബി.ജെ.പിയും ഭായി- ഭായി
കോൺഗ്രസും ബി.ജെ.പിയും യു.ഡി.എഫും തമ്മിൽ കേരളാതല സഖ്യമാണ്. ഇവർ തമ്മിൽ ഭായി - ഭായി കളിക്കുകയാണ്. തലശേരിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എൻ ഷംസീർ തോൽക്കണമെന്നും ഗുരുവായൂരിൽ ലീഗ് സ്ഥാനാർത്ഥി ജയിക്കണമെന്നും പറഞ്ഞത് ബി.ജെ.പി നേതാവല്ലേ. അത് ഉമ്മൻചാണ്ടി നിഷേധിക്കുമോ. വർഗ്ഗീയതയുമായി കൂട്ടുകൂടുകയല്ലേ . ജമാഅത്തെ ഇസ്‌ലാമിയെയും വെൽഫെയർ പാർട്ടിയെയും കൂടെ നിർത്തുന്നതും ഇവരല്ലേ.
രാഹുൽ ഗാന്ധിയുടെ യോഗങ്ങളിൽ ലീഗിന്റെ കൊടി ചുരുട്ടികൂട്ടി പിടിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയേണ്ടത് ലീഗ് അണികൾ തന്നെയാണ്. വർഗീയതയ്ക്കെതിരെ എൽ.ഡി.എഫ് എടുക്കുന്ന നിലപാടിന്റെ പവിത്രത യു.ഡി.എഫ് അനുയായികൾ പോലും സമ്മതിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.