തളിപ്പറമ്പ്: എ.ടി.എം കാർഡ് കവർന്ന് പണം തട്ടിയ കേസിലെ പ്രതി പൊലീസ് വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സ്‌കൂട്ടർ യാത്രക്കാരിയായ യുവതിയുടെ സന്ദർഭോചിതമായ ഇടപെടലിൽ പ്രതി പിടിയിലായി. സ്‌കൂട്ടറിൽ നിന്ന് വീണ് യുവതിക്ക് പരിക്കേറ്റു. ചപ്പാരപ്പടവ് എടക്കോം സ്വദേശിനി പുതിയപുരയിൽ ഷെറീജ (28)ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ദേശീയപാതയിൽ ഇന്ത്യൻ കോഫിഹൗസിന് മുന്നിലെ സീബ്രാക്രോസിന് സമീപം പൊലീസ് ജീപ്പ് വേഗത കുറച്ചപ്പോഴാണ് ഒരു കൈയിൽ മാത്രം വിലങ്ങിട്ട പ്രതി പെട്ടെന്ന് റോഡിലേക്ക് എടുത്തുചാടിയത്. ഇതുവഴി വേഗത കുറച്ചപോകുകയായിരുന്ന സ്‌കൂട്ടർ യാത്രക്കാരിയുടെ ദേഹത്തേക്കാണ് യുവാവ് വീണത്. ഇതോടെ വാഹനത്തിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. വീണ യുവാവിനെ ബലം പ്രയോഗിച്ച് ഷെറീജ പിടിച്ചതുകൊണ്ട് പൊലീസിന് പ്രതിയെ പിടികൂടാനായി. കാലിന് പരിക്കേറ്റ ഷെറീജയെ തളിപ്പറമ്പ് ലൂർദ്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവിനെ പുളിമ്പറമ്പിലെ വീട്ടിലേക്ക് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രിയിലാണ് നിർത്തിയിട്ട കാറിൽ നിന്നും മോഷ്ടിച്ച പേഴ്സിൽ നിന്നുള്ള എ.ടി.എം കാർഡ് ഉപയോഗിച്ച് 70,000 രൂപ തട്ടിയെടുത്ത പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഗോകുൽ(28) അറസ്റ്റിലായത്. കഴിഞ്ഞ ഒന്നിന് രാത്രി ഒൻപതരക്കായിരുന്നു സംഭവം.
താഴെ ബക്കളത്തെ സ്‌നേഹ ഇൻ ബാറിന് മുൻവശം നിർത്തിയിട്ട ചൊക്ലി ഒളവിലത്തെ മനോജ്കുമാറിന്റെ കെ.എൽ 58 എ.എ 5720 കാറിൽ സൂക്ഷിച്ച പേഴ്സാണ് മോഷ്ടിച്ചത്. എ.ടി.എം കാർഡ് ഉപയോഗിച്ച് 2 തവണകളിലായി 5000 വീതവും ഒരു തവണ 60,000 രൂപയുമാണ് കവർന്നത്. മനോജ്കുമാർ തളിപ്പറമ്പിലേക്ക് വരുന്നതിനിടയിൽ താഴെ ബക്കളത്ത് വെച്ച് കാർ ഓഫായതിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടപ്പോൾ സഹായിക്കാനെത്തിയാണ് മോഷണം നടത്തിയത്.