കണ്ണൂർ:ചില മാദ്ധ്യമങ്ങൾ യു.ഡി.എഫിന്റെ ഘടകകക്ഷികളായി പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പ്രസ്സ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുമ്പേ മാദ്ധ്യമങ്ങള വിലയ്ക്കെടുത്തിരിക്കുകയാണ്. അത്തരക്കാരുടെ ചുമലില്‍ കയറിനിന്ന് ബി.ജെ.പിയും യു.ഡി.എഫും ഉയര്‍ത്തുന്ന നശീകരണ രാഷ്ട്രീയത്തിന് ജനങ്ങള്‍ മറുപടി നല്‍കും. കേരളത്തിന്റെ അതിജീവന ശ്രമത്തെ തുരങ്കം വച്ചവരാണ് പ്രതിപക്ഷം. സാമനതകളില്ലാത്ത ദുരന്തങ്ങള്‍, ആരോഗ്യരംഗത്തെ വെല്ലുവിളികള്‍, കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച നോട്ട് നിരോധനം തുടങ്ങിയവയെല്ലാം അതിജീവിച്ചാണ് കഴിഞ്ഞ അഞ്ചു കൊല്ലം കേരളം മുന്നോട്ടുപോയത്. ജനങ്ങള്‍ നിരാകരിച്ച രാഷ്ട്രീയമാണ് യു.ഡി.എഫിന്റേത്. എല്‍.ഡി.എഫിന്റേത് ജനങ്ങള്‍ നെഞ്ചോടുചേര്‍ത്ത രാഷ്ട്രീയവും. ബി..ജെ..പിയോടും ജമാഅത്തെ ഇസ്ലാമിയോടും തരാതരം കൂട്ടുചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ത്തുകളയാമെന്ന വ്യാമോഹമാണ് യു.ഡി.എഫിനുള്ളത്. ഇത് തിരിച്ചറിഞ്ഞുള്ള കടുത്ത തിരിച്ചടിയാണ് കേരളം നല്കാന് പോകുന്നത്.
നേരം പുലരുമ്പോള്‍ കുറെ ആരോപണങ്ങള്‍ വായിക്കുക, അവയ്ക്ക് മറുപടി കിട്ടുമ്പോള്‍ അടുത്ത ദിവസം പുതിയത് വായിക്കുക. ഇതാണ് പ്രതിപക്ഷ ധര്‍മ്മമെന്ന് ചെന്നിത്തല കരുതിയിട്ടുണ്ട്. യൂണിറ്റിന് 2.80 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതി ലഭിക്കുന്ന കരാറിലൂടെ കെഎസ്ഇബിക്ക്
1000 കോടിയുടെ നഷ്ടം അരോപിക്കുന്ന ചെന്നിത്തല, പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ യൂണിറ്റിന് 5.67 രൂപ നിരക്കില്‍ കാറ്റാടി വൈദ്യുതിയും 7.25 നിരക്കില്‍ സോളാര്‍ വൈദ്യുതിയും വാങ്ങുന്ന കരാറുകള്‍ വഴിയുള്ള നഷ്ടം വെളിപ്പെടുത്തുമോ? രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാറ്റാടി വൈദ്യുതി യൂണിറ്റിന് 5.02 രൂപയ്ക്കും സോളാര്‍ വൈദ്യുതി യൂണിറ്റിന് 4.29 രൂപയ്ക്കും വാങ്ങുന്നതു വഴിയുള്ള നഷ്ടം കണക്കാക്കിയിട്ടുണ്ടോ? കഴിഞ്ഞ യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് യൂണിറ്റിന് 3.91 മുതല്‍ 5.42 രൂപ വരെ നിരക്കില്‍ ഏര്‍പ്പെട്ട 1565 മെഗാവാട്ടിന്റെ ദീര്‍ഘകാല കരാറുകള്‍ വഴി കേരളത്തിനുണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ?-മുഖ്യമന്ത്രി
ചോദിച്ചു.
പി. ജയരാജൻ പറഞ്ഞതിൽ
തെറ്റില്ലെന്ന് പിണറായി
കണ്ണൂർ: പാർട്ടിയാണ് ക്യാപ്ടനെന്ന് ചൂണ്ടിക്കാട്ടിയുള്ള
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജയരാജൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. പാർട്ടിയാണ് സുപ്രീം. ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഒരു കുഴപ്പവുമില്ല. മാദ്ധ്യമങ്ങളിൽ പലതിനെയും പ്രതിപക്ഷം വിലയ്ക്കെടുത്തിരിക്കുന്നു. അതിന്റെ ഫലമായാണ് പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് മാദ്ധ്യമങ്ങൾ ഒരു പോലെ വളച്ചൊടിച്ചത്. പാർട്ടിക്കെതിരെ ജയരാജൻ പറഞ്ഞുവെന്ന രീതിയിലാണ് ചില മാദ്ധ്യമങ്ങൾ ഇതിനെ ചിത്രീകരിച്ചത്.
ജനപ്രീതി കൂടി, സ്നേഹപ്രകടനങ്ങളിൽ പലരും അസ്വസ്ഥരാണ്. ഇതൊക്കെ എന്റെ കേമത്തരം കൊണ്ടാണെന്ന് ആരും കരുതേണ്ട. ചെറിയ കുഞ്ഞുങ്ങൾ വരെ കാണിക്കുന്ന സ്നേഹ പ്രകടനം ആരും
സൃഷ്ടിക്കുന്നതല്ല. ശരിയായ രീതിയിൽ വരുന്നതാണ്. ഒരിടത്ത് കൊച്ചു കുട്ടി പിണറായി അച്ഛാച്ഛാ എന്നാണ് വിളിച്ചത്. അങ്ങനെ നിരവധി പേർ സ്നേഹത്തോടെ വരുന്നുണ്ട്. പലരും പൊതുയോഗസ്ഥലങ്ങളിൽ അവർ വരച്ച ഫോട്ടോയുമായി വരുന്നുണ്ട്. അതൊക്കെ എൽ.ഡി.എഫിനോടുള്ള അഭിനിവേശം കൊണ്ടാണ്.
അതിൽ ആരും അസ്വസ്ഥരാകേണ്ട കാര്യമില്ല. നുണകളുടെ ചീട്ട് കൊട്ടാരം നിർമ്മിക്കുന്ന വാസ്തുശില്പികളാണ് യു.ഡി.എഫെന്നും പിണറായി പറഞ്ഞു.