thoni
പോളിംഗ് ഉപകരണങ്ങളുമായി ഉദ്യോഗസ്ഥർ തയ്യിൽ സൗത്ത് ജി.എൽ.പി.സ്കൂളിലേക്കുള്ള തോണിയാത്ര

തൃക്കരിപ്പൂർ: കാസർകോട് ജില്ലയിലെ ദ്വീപ് പഞ്ചായത്തായ വലിയപറമ്പയുടെ തെക്കെ അറ്റത്തുള്ള തയ്യിൽ സൗത്ത് ജി.എൽ.പി.സ്കൂളിലെ ബൂത്തിലെത്താൻ ഇത്തവണയും പോളിംഗ് ഉദ്യോഗസ്ഥർക്ക് തോണി തന്നെ ശരണം. ഈ കടലോര പഞ്ചായത്തിലെ മാവിലാകടപ്പുറം മുതൽ തൃക്കരിപ്പൂര്‍ കടപ്പുറം പോളിംഗ് സ്‌റ്റേഷനുകളിൽ വാഹന സൗകര്യം ഉണ്ടെങ്കിലും തെക്കൻ ഭാഗത്തേക്ക് റോഡില്ലാത്തതിനാലാണ് ഉദ്യാഗസ്ഥർ തോണിയെ ആശ്രയിക്കുന്നത്.

നിലവിൽ ഉദിനൂർ കടപ്പുറം വരെ മാത്രമാണ് റോഡ് സൗകര്യമുളളത്. പഞ്ചായത്തിന്റെ തെക്കെ അറ്റത്തുള്ള തയ്യിൽ സൗത്ത് എൽ.പി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യാഗസ്ഥർക്കു വേണ്ടിയാണ് മാടക്കാൽ ബോട്ടുകടവിൽ തോണി ഒരുക്കിയത്. ഇലക്ട്രോണിക്സ് പോളിംഗ് മെഷീൻ, മറ്റു സാമഗ്രഹികളുമായി അഞ്ചാളം ഉദ്യോഗസ്ഥരാണ് ഇന്നലെ മാടക്കാൽ ദ്വീപിൽ നിന്നും യന്ത്രവൽകൃത തോണിയാത്ര ചെയ്തു് ബൂത്തിലെത്തിയത്.

ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്നു പോളിംഗ്‌ ഓഫീസർമാരുമടങ്ങുന്നതാണ് ടീം. വലിയ പറമ്പ് പഞ്ചായത്തിലെ തയ്യിൽ തെക്കെപ്പുറം ജി എൽ പി സ്‌കൂളിലെ ബൂത്തിൽ 346 വോട്ടർമാരാണുള്ളത്. 168 പുരുഷന്മാരും 178 സ്ത്രീകളും. റോഡും പാലവുമില്ലാത്തതിനാൽ തോണിയെ ആശ്രയിച്ചു കഴിയുന്നവരാണ് പ്രദേശവാസികൾ .നാട്ടുകാർ എന്നും അനുഭവിക്കുന്ന ദുരിതം വോട്ടെടുപ്പ് ദിനത്തിൽ ഉദ്യോഗസ്ഥരും അനുഭവിച്ചുവരികയാണ്.