കാസർകോട്ട് 738 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ്

കാസർകോട്: ഇന്നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 738 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുന്നതിനു മുന്നോടിയായി ഡി.ഡി.പി ഹാളിൽ ട്രയൽ റണ്ണും പോൾ മോണിറ്ററിംഗ് ട്രയലും നടന്നു. 87 ഉദ്യോഗസ്ഥരെയാണ് വെബ് വ്യൂയിംഗ് ചുമതലയ്ക്കായി നിയമിച്ചത്. 10 പേരെ പോൾ മോണിറ്ററിംഗിനും രണ്ടു പേരെ ഡെസിഗ്‌നേറ്റഡ് ഓഫീസർമാരായും നിയമിച്ചു.

കാസർകോട് സിവിൽസ്റ്റേഷൻ കോമ്പൗണ്ടിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ കൺട്രോൾ റൂമിൽ ജില്ലാ കളക്ടർ, പൊലീസ് ഒബ്സർവർ, ജില്ലാ പൊലീസ് മേധാവി എന്നിവർ ജില്ലയിലെ ബൂത്തുകളിലെ സ്ഥിതിഗതികൾ തത്സമയം നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കും.

പോളിംഗ് ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർ ഇരിക്കുന്നതിന് നേരെ മുകളിലാണ് കാമറ സ്ഥാപിക്കുക. വോട്ട് രേഖപ്പെടുത്താൻ എത്തുന്ന ആളെ മാസ്‌ക് മാറ്റി ഫസ്റ്റ് പോളിംഗ് ഓഫീസർ തിരിച്ചറിയുന്നുണ്ടോയെന്ന് വെബ് വ്യൂയിംഗ് സംഘം പരിശോധിക്കും. ഇതിൽ അപാകത ഉണ്ടായാൽ ഫസ്റ്റ് പോളിംഗ് ഓഫീസറുമായി തത്സമയം ബന്ധപ്പെട്ട് നടപടി സ്വീകരിക്കും.
ഫസ്റ്റ് പോളിംഗ് ഓഫീസർ വോട്ടറെ തിരിച്ചറിയുന്ന സമയം പോളിംഗ് ഏജന്റുമാർ അത് ശരിയാണോയെന്ന് പരിശോധിക്കണം. ആ സമയം എന്തെങ്കിലും എതിർ അഭിപ്രായം ഉണ്ടെന്ന് വെബ് വ്യൂയിംഗ് കണ്ടെത്തിയാൽ തത്സമയം ആ പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറുമായി ബന്ധപ്പെടും.
ബൂത്തുകളിൽ ഇരിക്കുന്ന പോളിംഗ് ഏജന്റുമാർക്ക് വോട്ടു ചെയ്യാനെത്തുന്ന വോട്ടറുമായി സംസാരിക്കാൻ അനുവാദമില്ല. അങ്ങനെ സംസാരിക്കുന്നതായി കണ്ടെത്തിയാൽ അത് റിപ്പോർട്ട് ചെയ്യും.
ഒരു സമയം മൂന്നു പേർ മാത്രമേ ബൂത്തിൽ പാടുള്ളു. ഇതിൽ കൂടുതൽ ആളുകൾ ബൂത്തിലുണ്ടെന്ന് കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യും.
 പോളിങ് ഉദ്യോഗസ്ഥർ ഒരു കാരണവശാലും ബൂത്തിന് പുറത്തു പോകരുത്. അങ്ങനെ പോകുന്നത് വെബ് വ്യൂയിംഗ് സംഘം കണ്ടെത്തിയാൽ റിപ്പോർട്ട് ചെയ്യും.
വെബ്കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളിൽ സാങ്കേതിക കാരണങ്ങളാലോ മറ്റോ കണക്ഷൻ വിച്ഛേദിക്കപ്പെട്ടാലും ഏതെങ്കിലും തരത്തിൽ അക്രമമോ സംഘർഷമോ ഉണ്ടായാലും ആ ബൂത്തുകളിലെ പോളിംഗ് നിർത്തി വയ്ക്കും