ഇരിട്ടി: മാവോവാദി ഭീഷണിയുള്ള കേളകം, ആറളം, കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 56 മാവോവാദി ഭീഷണിയുള്ള പോളിംഗ് സ്‌റ്റേഷനുകളിൽ സുരക്ഷ പൂർണ്ണമായും തണ്ടർബോൾട്ടിനും കേന്ദ്ര സേനയ്ക്കും. ലോക്കൽ പൊലീസിനു പുറമെ കെ.എ.പിയിൽ നിന്നുള്ള സായുധ സേനാംഗങ്ങളും രണ്ടുകമ്പനി വീതം ബി.എസ്.എഫ്, കർണാടക പൊലീസ്, മഹാരാഷ്ട്ര പൊലീസ് സേനാംഗങ്ങളും രണ്ട് പ്ലാറ്റൂൺ തണ്ടർബോൾട്ടും സുരക്ഷയ്ക്കുണ്ടാകും. പ്രശ്നസാധ്യതയുള്ള ബൂത്തുകളിൽ വെബ് കാമറ നിരീക്ഷണവും വീഡിയോ നിരീക്ഷണവും ഉണ്ടാവും. നിരീക്ഷണ കാമറകൾ സഹിതം രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും. പോളിംഗ് സ്‌റ്റേഷന് 200 മീറ്റർ ചുറ്റളവിനുള്ളിൽ വോട്ടർമാർക്കല്ലാതെ മറ്റാർക്കും പ്രവേശനം ഉണ്ടാവില്ല. ആറു വീതം പോളിംഗ് ഉദ്യോഗസ്ഥരാണ് ഓരോ ബൂത്തിലും ഉണ്ടാവുക.

അതേസമയം, ഇരട്ട വോട്ടും കള്ളവോട്ടും തടയാൻ അതിർത്തികളിൽ പ്രത്യേക നിരീക്ഷണം വേണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് കേരള കർണാടക അതിർത്തിയായ കൂട്ടപുഴയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. കൂട്ടുപുഴയിൽ കേരള പൊലീസിന്റെയും മാവോവാദി വിരുദ്ധ സ്‌ക്വാഡിന്റെയും വെവ്വേറെ പരിശോധനകൾ നടക്കും.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മാക്കൂട്ടം അതിർത്തി വഴി കർണ്ണാടകയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇപ്പോൾ തന്നെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിനു പുറമെയാണ് പ്രത്യേക പരിശോധന.