sslc

കാസർകോട്: ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ ജില്ലയിൽ 162 കേന്ദ്രങ്ങളിലായി 19,354 കുട്ടികൾ. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 10,631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 8,723 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. 96 കേന്ദ്രങ്ങളിലായി നടക്കുന്ന പ്ലസ്ടു പരീക്ഷയെഴുതുന്നത് 15,423 കുട്ടികളാണ്. 22 കേന്ദ്രങ്ങളിലായി നടക്കുന്ന വി.എച്ച്.എസ്.ഇ പരീക്ഷയെഴുതുന്നത് 1222 കുട്ടികളും.

പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷാ ഹാളുകളും ഫർണിച്ചറുകളും സ്‌കൂൾ പരിസരവും അണുവിമുക്തമാക്കി കഴിഞ്ഞു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഓൺലൈൻ ഓറിയന്റേഷന് ക്ലാസുകളും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം കൂട്ടാൻ ഗൃഹ സന്ദർശനവും നടത്തിയിരുന്നു. പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും കൈകൾ ശുചിയാക്കാനുള്ള സോപ്പും വെള്ളവും ലഭ്യമാക്കും. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ച ശേഷമാണ് വിദ്യാർത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഒരു മുറിയിൽ പരമാവധി 20 കുട്ടികൾക്കായിരിക്കും പരീക്ഷ എഴുതാൻ സൗകര്യം ഒരുക്കുക.


കൊവിഡ് പോസിറ്റീവായവർക്ക് പ്രത്യേകം ക്ലാസ് മുറി


കൊവിഡ് പശ്ചാത്തലത്തിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളെഴുതുന്ന വിദ്യാർത്ഥികൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു. പരീക്ഷയ്ക്ക് ഹാജരാവുന്ന കൊവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്ക് പ്രത്യേകം ക്ലാസ് മുറികൾ സജ്ജീകരിക്കണം. ഇവർ മാസ്‌ക്, ഗ്ലൗസ്, ഫേസ്ഷിൽഡ് എന്നിവ നിർബന്ധമായും ധരിക്കണം. ഇത്തരം കുട്ടികളുടെ പരീക്ഷമേൽനോട്ടം വഹിക്കുന്ന ഇൻവിജിലേറ്റർ നിർബന്ധമായും പി.പി.ഇ കിറ്റ് ധരിക്കണം. പോസിറ്റീവ് ആയ കുട്ടികൾക്ക് സ്‌കൂളിലേക്ക് വരാനും പോകാനും എല്ലാവരും ഉപയോഗിക്കുന്നപ്രവേശന കവാടം അല്ലാത്ത വഴി ഉപയോഗിക്കണം. കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ രോഗം സ്ഥിരീകരിച്ച് പത്തു ദിവസം കഴിഞ്ഞ് മാത്രമാണ് ആന്റിജൻ പരിശോധന നടത്തേണ്ടതെന്നും ഡി.എം.ഒ അറിയിച്ചു.