മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഒരു കോടി 30 ലക്ഷം രൂപയുടെ സ്വർണവുമായി മൂന്നു പേരെ കസ്റ്റംസ് പിടികൂടി. ബുധനാഴ്ച രാവിലെ ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് ബേക്കൽ സ്വദേശി മുഹമ്മദ് അഷറഫ്, ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശി രജീഷ്, കാസർകോട് സ്വദേശി അബ്ദുള്ള കുഞ്ഞ് മുഹമ്മദ് എന്നിവരിൽ നിന്നാണ് മൂന്നു കിലോയോളം സ്വർണം പിടികൂടിയത്.

മുഹമ്മദ് അഷറഫിൽ നിന്നും 920 ഗ്രാം സ്വർണവും രജീഷിൽ നിന്നും 970 ഗ്രാമും അബ്ദുള്ള കുഞ്ഞ് മുഹമ്മദിൽ നിന്നും 945 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം അബ്ദുള്ള കുഞ്ഞ് മുഹമ്മദും മുഹമ്മദ് അഷറഫും കാൽപാദത്തിനടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. രജീഷ് ഗുളിക രൂപത്തിലുള്ള ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്.

കസ്റ്റംസ് അസി. കമ്മീഷണർ മധുസൂദന ഭട്ട്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, യദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.