horse-

കാസർകോട്: തളങ്കര മാലിക്ദീനാർ മസ്ജിദിലെ ആൺകുതിര ഇനി ജബ്ബാറിന് സ്വന്തമാകും. മാലിക് ദീനാറിൽ ഇന്നലെ കുതിരയെ ലേലത്തിന് വെച്ചപ്പോൾ ഹിദായത്ത് നഗർ മുട്ടത്തൊടിയിലെ ജബ്ബാർ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് ശേഷം മാലിക് ദീനാർ പള്ളിയിൽ വച്ചായിരുന്നു തളങ്കര ദേശക്കാരുടെ പ്രീയപ്പെട്ടവൻ ആയിരുന്ന കുതിരയുടെ ലേലം. ഹിദായത്ത് നഗറിലെ പ്രമുഖനായ കർഷകനാണ് ജബ്ബാർ. പശു, ആട്, കോഴി എന്നിവയും ഇദ്ദേഹത്തിന്റെ വളർത്തു ശേഖരത്തിലുണ്ട്. മാലിക് ദീനാർ പള്ളിയോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് കുതിരയെ സ്വന്തമാക്കിയതെന്ന് ജബ്ബാർ പറഞ്ഞു. കർണാടക തുംകൂർ സ്വദേശി മുഹമ്മദ് ശംസീറാണ് കുതിരയെ മാലിക്ദീനാർ പള്ളിക്ക് നേർച്ചയായി നൽകിയത്. ഇവിടേയ്ക്ക് സ്വർണം, വെള്ളി ആഭരണങ്ങൾ നേർച്ചയായി ലഭിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് കുതിരയെ ലഭിക്കുന്നത്. അതിനാൽ തന്നെ ഏറെ കൗതുകത്തോടെയാണ് പള്ളിയിലെത്തുന്നവർ കുതിരയെ നോക്കിക്കണ്ടത്. കഴിഞ്ഞ ആഴ്ച്ചയാണ് കുതിരയെ ലേലത്തിൽ വയ്ക്കുന്ന കാര്യം വിളംബരം ചെയ്തത്. കുതിരയുടെ ലേലംവിളി കാണാൻ നിരവധി പേരെത്തിയിരുന്നു. മാലിക്ദീനാർ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് യഹ് യ തളങ്കര, ജനറൽ സെക്രട്ടറി എ.അബ്ദുൽറഹ്മാൻ, ട്രഷറർ മുക്രി ഇബ്രാഹിം ഹാജി തുടങ്ങിയ ഭാരവാഹികളും സന്നിഹിതരായിരുന്നു.