ഇരിട്ടി: കുടുംബ വഴക്കിനിടെ ഭാര്യ കിണറ്റിൽ ചാടി, പിന്നാലെ ഭർത്താവും. ഇരുവരെയും രക്ഷിക്കാൻ നാട്ടുകാരനും കിണറ്റിൽ ചാടി. ഒടുവിൽ മൂന്നുപേരെയും ഇരിട്ടിയിൽ നിന്നു ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ഇരിട്ടി ഹാജി റോഡിൽ വിഷുദിനത്തിൽ ഉച്ചയോടെയാണ് സംഭവം.
ഭാര്യ കിണറ്റിൽ ചാടിയപ്പോൾ പിന്നാലെ ഭർത്താവ് രക്ഷിക്കാനായി ചാടുകയായിരുന്നു. മക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസിയായ യുവാവ് ഇരുവരെയും രക്ഷിക്കുന്നതിനായും ശ്രമിച്ചു. വെള്ളം കുറവായതിനാൽ ഭർത്താവിനും ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു.
പിന്നീട്, ഇരിട്ടിയിൽ നിന്ന് ഫയർഫോഴ്സെത്തി, അസി.സ്റ്റേഷൻ ഓഫീസർ ടി.മോഹനന്റെ നിർദേശ പ്രകാരം സീനിയർ ഫയർ ആൻഡ് റിസ്ക്യൂ ഓഫീസർ ബെന്നി ദേവസ്യ കിണറിൽ ഇറങ്ങി റോപ്പ് തൊട്ടിൽ ഉപയോഗിച്ച് ഓരോരുത്തരെയായി പുറത്തെടുത്തു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.