കാസർകോട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെ വീട്ടുപറമ്പിലെ കോഴിക്കൂട്ടിൽ സൂക്ഷിച്ച ഒമ്പതര കിലോ കഞ്ചാവ് കണ്ടെത്തി. മധൂർ ചെട്ടുംകുഴി ഹിദായത്ത് നഗർ തായലിലെ അബ്ദുൾ റഹ്മാൻ താമസിക്കുന്ന വീടിന് സമീപത്തെ കോഴിക്കൂട്ടിലാണ് ചാക്കുകെട്ടിലാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. കാസർകോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോയ് ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അബ്ദുൽ റഹ്മാനെ എക്‌സൈസ് അറസ്റ്റുചെയ്തു.
ഇയാൾ നേരത്തെ മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു. ഏതാനും ദിവസം മുമ്പ് 13 കിലോ കഞ്ചാവുമായി വടകരയിൽ വച്ച് കാസർകോട്ടെ രണ്ടുപേർ പിടിയിലായിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് അബ്ദുൽ റഹ്മാനെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്നായിരുന്നു പരിശോധന. ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ച് ഇവിടെ ചില്ലറ വിൽപ്പന നടത്തുകയാണ് അബ്ദുൽ റഹ്മാന്റെ രീതിയെന്നും എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ സുരേഷ് സി.കെ.വി, സി.ഇ.ഒ. നൗഷാദ്, സ്‌ക്വാഡ് അംഗങ്ങളായ രാജൻ, ബിജോയ്, സുധീന്ദ്രൻ, മോഹന കുമാർ, കബീർ, കുമ്പള റേഞ്ചിലെ മെയ്‌മോൾ ജോൺ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.